സമരത്തിലുള്ളത് ആറു ശതമാനം ആശാ വർക്കർമാർ: മന്ത്രി
Friday, February 28, 2025 2:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു സമരം ചെയ്യുന്നതു വളരെ കുറച്ച് ആശാ വർക്കർമാർ മാത്രമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരത്തിലുള്ളത് ആറു ശതമാനം മാത്രമാണ്.
ആശാ വർക്കർമാരുടെ സമരം ശൈലി ആപ്പ് വഴിയുള്ള ഡേറ്റ കളക്ഷനെ ബാധിച്ചിട്ടില്ല. സമരക്കാരുടെ പഞ്ചായത്തുകളിൽ അധികൃതരുമായി കൂടിയാലോചിച്ച് ബദൽ സംവിധാനം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ മാറ്റിവയ്ക്കാൻ ആകാത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണിതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലുള്ള ബഹുഭൂരിപക്ഷം വരുന്ന 89 ശതമാനം ആശാ വർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതിൽ 9,500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണിതെന്നും ആശാ വർക്കർമാരുടെ സമരത്തിന്റെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്നും മന്ത്രി പറഞ്ഞു.
ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. ’ആശ’ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവപൂർവമായ സമീപനമാണ് സംസ്ഥാനത്തിന്റേത്. ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആശാ വർക്കർമാരുടെ ഓണറേറിയം കുടിശിക തീർത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാർക്ക് താത്കാലിക ആശ്വാസം. ജനുവരിയിലെ ഓണറേറിയം കുടിശിക സർക്കാർ അനുവദിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിനത്തിലാണ് സർക്കാർ നടപടി.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിക്കുമ്പോൾ നവംബർ മുതൽ ജനുവരി വരെയുള്ള ഓണറേറിയം ലഭിക്കാനുണ്ടായിരുന്നു. സമരത്തിനിടെ രണ്ടുഘട്ടമായാണ് കുടിശിക അനുവദിച്ചത്.