ഫര്‍സാനയുടെ സ്വര്‍ണം അഫാന് പണയംവച്ചു ; പെണ്‍സുഹൃത്ത് വിമര്‍ശനത്തിന് ഇരയാകാതിരിക്കാന്‍ കൊന്നു
Thursday, February 27, 2025 2:17 AM IST
വെഞ്ഞാറമൂട്: കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ കൊലപാതകം വിമര്‍ശനം ഭയന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫര്‍സാനയുടെ സ്വര്‍ണം അഫാന് പണയം വച്ചിരുന്നു. താന്‍ മരിച്ചാല്‍ ഫര്‍സാന രൂക്ഷവിമര്‍ശനത്തിന് ഇരയാകുമെന്ന് അഫാന് കരുതി. വിമര്‍ശനത്തിന് ഇരയാകാതിരിക്കാന്‍ ഫര്‍സാനയേയും കൊല്ലാന്‍ തീരുമാനിച്ചുവെന്നാണ് പോലീസ് കരുതുന്നത്.
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പോലീസ് നിഗമനം. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അഫ്സാന്റെ ഉമ്മ ഷെമിക്ക് ബോധം തെളിഞ്ഞു;ആദ്യം ചോദിച്ചത്…
മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷെമി ഇതുവരെ പൊന്നോമനയായ ഇളയമകനുണ്ടായ ദുര്‍ഗതിയെക്കുറിച്ച് അറിഞ്ഞിട്ടില്ല.
ബോധം തെളിഞ്ഞപ്പോള്‍ ഇളയമകന് അഫ്സാനെ കാണണമെന്നാണ് അവര്‍ ബന്ധുക്കളോടു പറഞ്ഞത്. അഫ്സാനെ മൂത്തമകൻ അഫാന് ക്രൂരമായി കൊലപ്പെടുത്തിയെന്ന വിവരം മാതൃഹൃദയം എങ്ങനെ താങ്ങുമെന്നറിയാത്ത ധര്‍മസങ്കടത്തിലാണ് ബന്ധുക്കള്‍.
ഷെമിയുടെ തലയ്ക്കു പിന്നില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന് അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്നു പറഞ്ഞു.
അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷെമിയെ സന്ദര്‍ശിച്ച ബന്ധു പറഞ്ഞു. അഫ്സാന്റെ തലയ്ക്കു പിന്നിലേറ്റ അടിയാണ് മരണകാരണമായതെന്നാണു കരുതുന്നത്. ചെവിയുടെ തൊട്ടുപിന്നിലാണ് അടിയേറ്റിരിക്കുന്നത്.
അഫാന് ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ സ്വന്തം മാതാവ് ഷെമിയെ ആണെന്ന നിഗമനത്തിലാണ് പോലീസ്. ആദ്യം കൊന്നതു മുത്തശി സല്‍മാ ബീവിയെ ആണെന്ന അഫാന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
രാവിലെ പണം നല്‍കാത്തതിനെ ച്ചൊല്ലി അമ്മയെ ആക്രമിച്ച അഫാന് ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാനാണ് ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
ചോരയില്‍ കുളിച്ചുകിടന്ന അമ്മ മരിച്ചുവെന്ന ധാരണയില്‍ മുറിയും വീടും പൂട്ടിയശേഷം അമ്മയുടെ ഫോണും എടുത്താണ് അഫാന് പാങ്ങോടുള്ള മുത്തശിയുടെ വീട്ടിലേക്കു പോയത്.