23 ദിവസത്തിനുള്ളിൽ നാലു ലക്ഷത്തിലധികം കാൻസർ സ്ക്രീനിംഗ് നടത്തി
Friday, February 28, 2025 1:15 AM IST
തിരുവനന്തപുരം: കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ’ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ കാന്പയിനിൽ 23 ദിവസത്തിനുള്ളിൽ നാലു ലക്ഷത്തിലധികം പേർക്ക് കാൻസർ സ്ക്രീനിംഗ് നടത്തിയതായി മന്ത്രി വീണാ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 1,398 സർക്കാർ ആശുപത്രികളിൽ സ്ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കി. സ്ക്രീൻ ചെയ്തതിൽ 22,605 പേരെ കാൻസർ സംശയിച്ച് തുടർപരിശോധനകൾക്കായി റഫർ ചെയ്തു.
ആശാ വർക്കർമാർ, ആംഗൻവാടി ജീവനക്കാർ, മാധ്യമ പ്രവർത്തകർ, സെക്രട്ടേറിയറ്റ് ജീവനക്കാർ, ടെക്നോപാർക്ക് ജീവനക്കാർ തുടങ്ങിയവർക്കായി പ്രത്യേക ക്യാന്പുകളും സംഘടിപ്പിച്ചു. എല്ലാ സ്ത്രീകളും സ്ക്രീനിംഗിൽ പങ്കെടുത്ത് കാൻസർ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
3,85,776 സ്ത്രീകൾക്ക് സ്തനാർബുദ സ്ക്രീനിംഗ് നടത്തി. അതിൽ 12,450 പേരെ സ്തനാർബുദം സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. 2,79,889 പേരെ ഗർഭാശയ അർബുദത്തിന് സ്ക്രീൻ ചെയ്തതിൽ 10,772 പേരെ തുടർ പരിശോധനയ്ക്കായും 2,14,118 പേരെ വായിലെ കാൻസറിന് സ്ക്രീൻ ചെയ്തതിൽ 1,267 പേരെ തുടർ പരിശോധനയ്ക്കായും റഫർ ചെയ്തു.
ഈ കാന്പയിനിലൂടെ നിലവിൽ 78 പേർക്ക് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തിൽത്തന്നെ കാൻസർ കണ്ടുപിടിക്കാനായതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാൻ സാധിക്കും.
കാന്പയിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർപരിചരണവും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.