കാട്ടുമൃഗങ്ങൾക്കും സർക്കാരിനും ഒരേ നിലപാട്: മാർ ജോസഫ് പാംപ്ലാനി
Thursday, February 27, 2025 2:17 AM IST
ഇരിട്ടി: കാട്ടുമൃഗങ്ങൾക്കും സർക്കാരിനും ആദിവാസികളോടും കർഷകരോടും ഒരേ നിലപാടാണെന്നു തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ആറളം ഫാമിലെ കാട്ടാനകളുടെ മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയുമായിരുന്നുവെന്നും 2020 ൽ ആരംഭിച്ച ആനമതിൽ പൂർത്തിയാക്കാനായില്ലെന്നതു സർക്കാരിന്റെ പരാജയമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
വന്യമൃഗങ്ങളിൽനിന്നു ജനങ്ങൾക്കും കർഷകർക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ ഇരിട്ടിയിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
വന്യമൃഗശല്യം ഏതെങ്കിലും മതവിഭാഗക്കാരുടെയോ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെയോ വിഷയമല്ല. ഇത്തരം ഒരു സമരത്തിൽ ഉദ്ഘാടകൻ ആകരുതെന്നു ചൂണ്ടിക്കാട്ടി തനിക്ക് ഭീഷണിയടക്കം വന്നിരുന്നു. എന്നാൽ, കർഷകർക്കുവേണ്ടിയുള്ള ഇത്തരം സമരത്തിൽനിന്നു കർഷകപുത്രനായ തനിക്ക് മാറി നിൽക്കാനാകില്ലെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ട കർഷകർ സംഘടിക്കണം. കർഷകന്റെ കൃഷി സ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നാൽ കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ സംഘടിതമായി നേരിടുമെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
വനംവകുപ്പിന്റെ ജോലി വനപാലനമാണ്. കർഷകരുടെ വീടുകളിലെ അടുക്കളയിൽകയറി പരിശോധന നടത്തിയാൽ ഇനി കർഷകർ വെറുതെ ഇരിക്കില്ല. കർഷകരെ ദ്രോഹിക്കാനായി ഉണ്ടാക്കാൻ ശ്രമിച്ച കരിനിയമത്തെ മാറ്റിമറിക്കാൻ മലയോര കർഷകന്റെ ഇച്ഛാശക്തിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരു ഭീഷണിക്കും മർദനത്തിനും കർഷകസമൂഹത്തെ ഭയപ്പെടുത്താനാകില്ലെന്ന് അധികാരികൾ ഓർക്കണം.
വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർത്തത് വനം വകുപ്പ്തന്നെയാണ്. വയനാട്ടിലെ കാടുകളിൽ അക്കേഷ്യ മരങ്ങളും യൂക്കാലിപ്സ് മരങ്ങളും വച്ചുപിടിപ്പിച്ചതിലൂടെ വനംവകുപ്പ് കാടിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ തകർക്കുകയാണു ചെയ്തത്.
കാടിന്റെ സ്വാഭാവിക അവസ്ഥ നശിപ്പിച്ച വനംവകുപ്പോ അതോ കൃഷി ഭൂമിയിൽ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച കർഷകരോ വനം നശിപ്പിച്ചതെന്ന ചോദ്യത്തിനു സർക്കാർ മറുപടി പറയണം.
വൻകിട കുത്തക കമ്പനിയുടെ കാർബൺ ഫണ്ടിനു മുന്നിൽ വീണുപോകുന്ന ചിലർ വന്യമൃഗങ്ങളെ കൃഷിഭൂമിയിലേക്കു കയറൂരി വിട്ട് മലയോര കർഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ഗൂഢശ്രമം നടത്തുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, വിവിധ സംഘടനാ നേതാക്കളായ കെ.എ. ഫിലിപ്പ്, റോജസ് സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, പി.എൻ. ബാബു, പി.ഡി. മാത്യു, ബിനോയ് തോമസ്, പി.എ. നസീർ എന്നിവർ പ്രസംഗിച്ചു.