എന്നാൽ, സര്‍വകലാശാലാ അധികൃതര്‍ കോളജ് സന്ദര്‍ശനം ഉള്‍പ്പെടെ നടപടിക്രമങ്ങൾ വൈകിയപ്പോൾ തുടര്‍നടപടികളും വൈകുന്ന സ്ഥിതിയുണ്ടായി. ഇതിനിടെ എന്‍ജിനിയറിംഗ് പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരുമായി ഇനിയും കരാര്‍ ഒപ്പുവയ്ക്കാത്ത സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകള്‍ അടിയന്തരമായി കരാര്‍ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ 25ന് കോളജുകള്‍ക്ക് കത്തയച്ചു.
ഇന്ന് കേരള സെല്‍ഫ് ഫിനാന്‍സിംഗ് എന്‍ജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പുവയ്ക്കുമെന്ന് അസോസിയേഷന് സെക്രട്ടറി കരീം ദീപികയോട് പറഞ്ഞു. രാജ്യത്ത് സെപ്റ്റംബര്‍ 15നുള്ളില്‍ എന്‍ജിനിയറിംഗ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് എഐസിടിഇ നിര്‍ദേശം. മൂന്നു അലോട്ട്മെന്റുകള്‍ ഇതിനുള്ളില്‍ നടത്തുകയും ഒഴിവു വരുന്ന സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ലാപ്സ്ഡ് സീറ്റുകളിൽ എഐസിടിഇ മാനദണ്ഡമനുസരിച്ച് പ്രവേശനം സാധ്യമാകാവുന്ന പുതിയ ഉത്തരവിറക്കുകയും ചെയ്യേണ്ടത് ഈ കാലയളവിനുള്ളിലാണ്.
സംസ്ഥാനത്ത് എന്‍ജിനിയറിംഗ് പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ശേഷം തുടര്‍നടപടികള്‍ മന്ദഗതിയിലായപ്പോൾ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പല ഡീംഡ് യൂണിവേഴ്സിറ്റികളിലും പ്രവേശന നടപടികൾ പൂര്‍ത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു.
പ്രവേശന നടപടികള്‍ വൈകുന്നതു മൂലം സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്കും ഐഐടി തുടങ്ങി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ചേക്കേറുന്ന സംഭവം തുടര്‍ക്കഥയാവുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.