2.750 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
1569669
Monday, June 23, 2025 4:43 AM IST
പെരുമ്പാവൂർ: നെടുംതോട് ഭാഗത്തുനിന്ന് 2.750 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പോലീസിന്റെ പിടിയിലായി. ആലുവ മണലിമുക്ക് നമ്പിപ്പറമ്പിൽ അൻസിൽ (30), ഒഡീഷ കണ്ടമാൽ സ്വദേശി ദേബെന്ദ്ര നായിക്ക് (46) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്ന് കഞ്ചാവുമായി ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം അൻസിലിന് കൈമാറുന്നതിനായി നെടുംതോട് എത്തിയപ്പോൾ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അൻസിലിന്റെ കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കിലോയ്ക്ക് 15000 രൂപയ്ക്കാണ് അൻസിലിന് ദേബെന്ദ്രനായിക് കഞ്ചാവ് നൽകിയിരുന്നത്. അൻസിൽ ഇത് മറിച്ചു വിറ്റിരുന്നത് കിലോയ്ക്ക് 25,000 രൂപ നിരക്കിലും. മലയാളികളായ യുവാക്കളായിരുന്നു കഞ്ചാവ് വാങ്ങിയിരുന്നത്. ജോലി ചെയ്യുന്ന തടി മില്ലിന്റെ മറവിലായിരുന്നു അൻസിലിന്റെ കഞ്ചാവ് വില്പന.
പ്രതിയുടെ പക്കൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐ പി.എം. റാസിഖ്, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ വർഗീസ് വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, രജിത്ത് രാജൻ, എം. കനിഷാദ്, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.