വീണ്ടും വാട്സ്ആപ്പ് പണം തട്ടിപ്പ്; ശ്രദ്ധിച്ചില്ലേല്‍ കാശ് പോകും
1569279
Sunday, June 22, 2025 3:52 AM IST
കൊച്ചി: ഒരിടവേളയ്ക്കു ശേഷം ജില്ലയില്‍ വാട്സ്ആപ്പ് ഹാക്ക് ചെയ്തുള്ള പണം തട്ടിപ്പ്. ഗായിക അമൃത സുരേഷിനാണ് ഒടുവില്‍ ഇത്തരത്തില്‍ 45,000 രൂപ നഷ്ടമായത്. വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തശേഷം ഉടമയുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരോടും ഗ്രൂപ്പുകളിലുള്ളവരോടും പണം ആവശ്യപ്പെടുന്നതാണ് രീതി.
വാട്സ്ആപ്പ് അക്കൗണ്ടിലെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ തട്ടിയെടുത്ത് ഭീഷിപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായേക്കാമെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
ഒടിപി നമ്പര്‍ ആവശ്യപ്പെട്ട് പരിചിതര്‍ സന്ദേശം അയച്ചാലും നേരിട്ട് വിളിച്ച് ഉറപ്പുവരുത്താതെ ഇത് പങ്കുവയ്ക്കരുതെന്ന് പോലീസും മുന്നറിയിപ്പ് നല്കുന്നു.
തട്ടിപ്പ് ഇങ്ങനെ
മുമ്പ് വാട്സ്ആപ്പിലേക്ക് എത്തിയ ഒടിപി നമ്പര്‍ പങ്കുവയ്ക്കുന്നതിലൂടെയാണ് തട്ടിപ്പ് നടന്നിരുന്നതെങ്കില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസില്‍ പരിചിതരായവര്‍ നേരിട്ട് പണം ആവശ്യപ്പെടുന്ന രീതിയാണ്.
തട്ടിപ്പ് ആണെന്ന് മനസിലാക്കാതെ പലരും പണം കൈമാറുന്നു. പിന്നീട് നേരിട്ട് വിളിച്ച് അന്വേഷിക്കുന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം മനസിലാകുന്നത്.
അമൃത സുരേഷിന് പണം നഷ്ടമായത് ഇങ്ങനെ
ഇഎംഐ അടയ്ക്കാനാണെന്നും ഒരു മണിക്കൂറിനകം തിരിച്ച് തരാമെന്നും കാണിച്ച് കസിന് സിസ്റ്ററിന്റെ വാട്സ്ആപ്പില്‍ നിന്ന് 45,000 രൂപ ആവശ്യപ്പെട്ട് സന്ദേശം എത്തുന്നു.
അമൃത പണം കൈമാറുന്നു, പിന്നാലെ 30,000 രൂപ കൂടി ആവശ്യപ്പെടുന്നു. പണം കൈയില്‍ ഇല്ലാത്തതിനാല്‍ അമൃത ഇവരെ വീഡിയോ കോള്‍ വിളിക്കുന്നു. കോള്‍ കട്ട് ചെയ്യുന്നു. പിന്നീട് നോര്‍മല്‍ കോള്‍ വിളിക്കുമ്പോഴാണ് യഥാര്‍ഥ വ്യക്തി ഇതറിഞ്ഞിട്ടില്ലെന്നും അയാളുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതാണെന്നും വ്യക്തമാകുന്നത്. സംഭവത്തില്‍ അമൃത പോലീസിൽ പരാതി നല്കി.
തട്ടിപ്പിന് ഇരയാകാതിരിക്കാന്‍
വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ട് കഴിഞ്ഞാൽ ഇതിന്റെ നിയന്ത്രണം തിരികെ കിട്ടാന്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. അതിന് വാട്സ്ആപ്പ് തന്നെ വിചാരിക്കുകയും വേണം.
വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതില്‍ പ്രധാനം രണ്ടു കാര്യങ്ങളാണ്.
ഒന്ന് വാട്സ്ആപ്പ് അക്കൗണ്ടുകളില്‍ ടു സ്റ്റെപ് വെരിഫിക്കേഷന് ആക്ടിവേറ്റാക്കുക. രണ്ട് ആറക്ക വെരിഫിക്കേഷന് കോഡ് ആര് ചോദിച്ചാലും നല്‍കാതിരിക്കുക. പണം ആവശ്യപ്പെടുന്നത് പരിചയക്കാരാണെങ്കിലും നേരില്‍ വിളിച്ച് വിവരം തിരക്കുക.
സജ്ജരാണ് ഉദ്യോഗസ്ഥര്‍
സംസ്ഥാനത്തെ നല്ലൊരു ശതമാനം സൈബര്‍ കുറ്റകൃത്യങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കൊച്ചിയില്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സൈബര്‍ പോലീസ് സര്‍വ സജ്ജമാണ്. കൊച്ചി സിറ്റിയില്‍ ഒരു ഡിവൈഎസ്പി, മൂന്ന് ഇന്‍സ്പെക്ടര്‍മാര്‍,
രണ്ട് എസ്ഐ, ഒരു എഎസ്ഐ, ഏഴ് എസിസിപിഒ, 11 സിപിഒ, എസ്ഐ(ടെലി) രണ്ട്, എച്ച്സി(ടെലി) രണ്ട്, പിസി(ടെലി) ഒന്ന്, പിസി (ഡ്രൈവര്‍) ഒന്ന് എന്നിങ്ങനെയും, എറണാകുളം റൂറലില്‍ ഒരു ഇന്‍സ്പെക്ടര്‍,
രണ്ട് എസ്ഐമാര്‍, നാല് എസ്സിപിഒ, എസ്ഐ(ടെലി) രണ്ട്, എഎസ്ഐ(ടെലി) ഒന്ന്, പിസി (ടെലി) എന്നിങ്ങനെയുമാണ് ഉദ്യോഗസ്ഥരുടെ കണക്ക്.