കരുമാലൂർ-കുന്നുകര കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം നടത്തി
1569293
Sunday, June 22, 2025 4:22 AM IST
കരുമാലൂർ: അടുത്ത 50 വർഷത്തേക്ക് കുന്നുകര, കരുമാലൂർ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങൾക്കും ആവശ്യമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതാണ് കുന്നുകര-കരുമാലൂർ കുടിവെള്ള പദ്ധതിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും. മുപ്പത്തടം ജലശുദ്ധീകരണശാലയുടെ ശേഷി 20 എംഎൽഡി ആയി വർധിപ്പിക്കുന്നതോടെ ആലങ്ങാട് പഞ്ചായത്തിലേക്കും കൂടുതൽ കുടിവെള്ളമെത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കളമശേരി നിയമസഭാ മണ്ഡലത്തിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നായ കരുമാല്ലൂർ - കുന്നുകര കുടിവെള്ള വിതരണ കിഫ്ബി പദ്ധതിയുടെ നിർമാണ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കുന്നുരയിൽ നടന്ന ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർമാണോദ്ഘാടനം നിർവഹിച്ചു. വ്യവസായമന്ത്രി പി. രാജീവ് അധ്യക്ഷനായി. കൊച്ചിയിൽ നടപ്പാക്കുന്ന എഡിബി പദ്ധതിയിൽ ആലുവയിലെ 190 എംഎൽഡി പദ്ധതിയും ഉൾപ്പെടുത്തിയതോടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുകയാണെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
സംസ്ഥാന സർക്കാർ 51.30 കോടി രൂപയാണ് കിഫ്ബി മുഖേന കുന്നുകര - കരുമാല്ലൂർ പദ്ധതിക്കായി അനുവദിച്ചത്. ടെൻഡർ പൂർത്തിയാക്കി 48.52 കോടി രൂപയുടെ ഭരണാനുമതി നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. പ്രദീഷ്, രമ്യ തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സൈനബാബു സബിത നാസർ തുടങ്ങിയവർ സംസാരിച്ചു.