ആലുവ ബ്രിഡ്ജ് റോഡിൽ കുടിവെള്ളം ലഭിച്ചിട്ട് ആറുനാൾ : വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1569288
Sunday, June 22, 2025 4:22 AM IST
ആലുവ: നഗരമധ്യത്തിൽ ബാങ്ക് ജംഗ്ഷൻ മുതൽ ബൈപാസ് വരെ കുടിവെള്ളം കിട്ടാതെ ആലുവ നിവാസികൾ ദുരിതത്തിൽ. ആറ് ദിവസമായി കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ആലുവ താലൂക്ക് പൗരാവകാശ സരക്ഷണ സമിതിയുടെ നേതൃതത്തിൽ വാട്ടർ അഥോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.
പുതിയ പൈപ്പ് സ്ഥാപിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉറപ്പിനെ തുടർന്നാന്ന് ഉപരോധം അവസാനിപ്പിച്ചത്. അമ്പത് വർഷത്തിലധികമായി പഴക്കമുള്ള ആസ്ബസ്റ്റോസ് നിർമിതമായ ഭൂഗർഭ പൈപ്പുകൾ മാറ്റണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ 2023 ഉത്തരവ് നടപ്പിലാക്കണമെന്ന് പൗരസമിതി സെക്രട്ടറി സാബു പരിയാരത്ത് ആവശ്യപ്പെട്ടു.
ആലുവ ജലശുദ്ധീകരണ ശാലയുടെ ഒരു കിലോമീറ്റർ മാത്രം ചുറ്റളവിലുള്ള ആലുവ ബാങ്ക് ജംഗ്ഷൻ, ബ്രിഡ്ജ് റോഡ്, കോഡർ ലൈൻ, പേരേക്കാട്ട് റോഡ് എന്നീ മേഖലകിലാണ് ഞായറാഴ്ച മുതൽ കുടിവെള്ളം ഇല്ലാതായത്. എന്നാൽ എന്താണ് സംഭവിച്ചതെന്നോ എവിടെയാണ് പമ്പിംഗിൽ തടസം വന്നതെന്നോ കണ്ടെത്താനാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
നഗരത്തിൽ ജലവിതരണം ചെയ്യുന്ന ആസ്ബസ്റ്റോസ് പൈപ്പുകൾ പാലസ് റോഡിൽ ബാങ്ക് ജംഗ്ഷവൻ വരെ മൂന്ന് വർഷം മുമ്പ് മാറ്റിയിട്ടുണ്ട്. എന്നാൽ ബാങ്ക് ജംഗ്ഷൻ മുതൽ ബൈപാസ് വരെ പണമില്ലെന്ന പേരിൽ മാറ്റാതിരിക്കുകയായിരുന്നു.
ഇന്നലെ ഉപരോധം നടത്തിയതോടെ ഇതിനായി ഫണ്ട് അനുവദിക്കാമെന്നും പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി മേടിക്കാമെന്നും ഉദ്യോഗസ്ഥർ സമരക്കാരെ അറിയിച്ചു.