ഹൈ സ്പീഡ് ട്രെയിൻ പദ്ധതി: സിൽവർ ലൈൻ പദ്ധതിയെ ഒളിച്ചു കടത്താൻ ശ്രമമെന്ന്
1569290
Sunday, June 22, 2025 4:22 AM IST
സിൽവർ ലൈൻ വിരുദ്ധ സമിതി വീണ്ടും സമരപാതയിൽ
ആലുവ: കേന്ദ്ര അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ നേരിയ വ്യത്യാസം വരുത്തി ഹൈ സ്പീഡ് ട്രെയിൻ പദ്ധതി എന്ന പേരിൽ സിൽവർ ലൈൻ പദ്ധതിയെ ഒളിച്ചു കൊണ്ടുവരാൻ ശ്രമമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. ഇതിനെതിരെ 28 ന് സംസ്ഥാന വ്യാപകമായി എല്ലാ യൂണിറ്റുകളിലും പ്രതിഷേധ ദിനമായി ആചരിക്കും. 30ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇ. ശ്രീധരൻ നിർദ്ദേശിച്ച ഹൈ സ്പീഡ് ട്രെയിൻ പദ്ധതി നേരത്തെ സർക്കാർ പരിഗണിക്കുകയും കേരളത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹ്യ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉമ്മൻചാണ്ടി സർക്കാർ വേണ്ടെന്ന് വെച്ചതാണെന്ന് ആലുവയിൽ ചേർന്ന കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സമ്മേളനം ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സർക്കാരും ഇക്കാര്യത്തിൽ സമാന തീരുമാനമാണ് കൈക്കൊണ്ടത്.
ബ്രോഡ്ഗേജ് അല്ലാത്ത ഒരു പാതയും സ്വീകാര്യമല്ലെന്ന് കഴിഞ്ഞ മാസവും റെയിൽവേ ബോർഡ് ആവർത്തിച്ച് വ്യക്തമാക്കി. എന്നിട്ടും സംസ്ഥാന സർക്കാർ ഹൈ സ്പീഡ് പദ്ധതിക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നത് യാത്രാസൗകര്യം വർദ്ധിപ്പിക്കുക എന്ന സദുദ്ദേശത്തോടെയല്ലെന്നും വിദേശ വായ്പയിൽ കണ്ണ് വച്ചാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, ചന്ദ്രംഗതൻ മാടായി, എം.ടി. തോമസ്, പ്രൊഫ. കുസുമം ജോസഫ്, ബാബു കുട്ടൻചിറ, വിനു കുര്യാക്കോസ്, ശിവദാസ് മഠത്തിൽ, ടി. സി. രാമചന്ദ്രൻ, മിനി കെ. ഫിലിപ്പ്, മുരുകേഷ് നടക്കൽ, എൻ.എ. രാജൻ, എ.ഓ.പൗലോ, കെ.എം.തോമസ്, സി.കെ.ശിവദാസൻ, മാരിയ അബു, കെ. പി. സാൽവിൻ, എ. ഷൈജു, ബി. രാമചന്ദ്രൻ, മധു ചെങ്ങന്നൂർ, കെ. ആർ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.