മലയാറ്റൂരിൽ കാട്ടാന ശല്യം രൂക്ഷം: ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ച് ജനപ്രതിനിധികളും നാട്ടുകാരും
1569282
Sunday, June 22, 2025 3:52 AM IST
കാലടി: മലയാറ്റൂർ തേക്കുംതോട്ടം - ആറാട്ടുകടവ് ഭാഗത്ത് കാട്ടാനകളുടെ ആക്രമണം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്. ഇതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇന്നലെ മലയാറ്റൂർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. തുടർന്ന് എസിഎഫ് ഡെൽറ്റ മറോക്കിയുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പിൻമേൽ നാട്ടുകാർ സമരം അവസാനിപ്പിക്കുകയായിരുന്നു.
അടിക്കാട് വെട്ടും, ആവശ്യമുള്ള സ്ഥലങ്ങളിൽ ട്രഞ്ച് നിർമിക്കും, നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്നും എസിഎഫ് നാട്ടുകാർക്ക് ഉറപ്പു നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ,
ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, ബ്ലോക്ക് പഞ്ചായത്തംഗം മനോജ് മുല്ലശേരി വാർഡ് മെമ്പർമാരായ വിജി സെബാസ്റ്റ്യൻ, സേവ്യർ വടക്കുംചേരി എന്നിവരാണ് സമരത്തിന് നേതൃത്വം നല്കിയത്. കഴിഞ്ഞ രാത്രിയിൽ കാട്ടാനക്കൂട്ടം വീടുകൾ ആക്രമിക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. നാശനഷ്ടമുണ്ടായ വീടിന് അടിയന്തര ധനസഹായം നൽകുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്നും രാത്രികാല പരിശോധന ശക്തമാക്കുമെന്നും എസിഎഫ് ഉറപ്പു നല്കി.
മലയാറ്റൂർ നീലിശ്വരം പഞ്ചായത്തിലെ 6, 7, 8 വാർഡുകളിൽ കാട്ടാന ആക്രമണം പതിവാണ്. രാത്രികളിൽ വീട്ടിനു ചുറ്റും ആനകൾ എത്തുന്നതിനാൽ ഉറങ്ങാൻ പോലും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാത്രി എട്ടാം വാർഡിൽ തേക്കുംതോട്ടം ഭാഗത്ത് പല വീടുകളിലും ആന നാശനഷ്ടം ഉണ്ടാക്കി.
മതിലുകളും ഗേറ്റുകളും കൃഷികളും വലിയ തോതിൽ നശിപ്പിച്ചു. വനം-വന്യജീവി വകുപ്പിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.