എരുമേലി വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ വീണ്ടും വിജ്ഞാപനം
1546099
Sunday, April 27, 2025 11:33 PM IST
എരുമേലി: ശബരിമല വിമാനത്താവളത്തിന് എരുമേലിയിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് രണ്ടാം തവണയാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയും 307 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. പാലാ സബ് കോടതിയിലുള്ള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കം തീർപ്പാകാതെ സർക്കാരിന് എങ്ങനെ എസ്റ്റേറ്റ് ഏറ്റെടുക്കാനാകും എന്നതാണ് നിലവിൽ പ്രസക്തമായ വിഷയം.
ഇതും റദ്ദാകുമോ ?
ആദ്യ വിജ്ഞാപനം ഹൈക്കോടതി ഇടപെടലിൽ റദ്ദാക്കിയിരുന്നു. സ്വതന്ത്ര ഏജൻസി നടത്തേണ്ട സാമൂഹിക ആഘാത പഠനം സർക്കാർ ബന്ധമുള്ള ഏജൻസി നടത്തി എന്നത് ഉൾപ്പെടെ പിഴവുകൾ ഉന്നയിച്ച് ചെറുവള്ളി എസ്റ്റേറ്റ് അധികൃതർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ആദ്യ വിജ്ഞാപനം റദ്ദായത്.
ഈ പിഴവുകൾ പരിഹരിച്ചാണ് വീണ്ടും പഠനവും വിദഗ്ധ സമിതിയുടെ ശിപാർശയുമായി ഇപ്പോൾ പുതിയ വിജ്ഞാപനമായിരിക്കുന്നത്. എന്നാൽ ഈ വിജ്ഞാപനത്തിലും പിഴവുകൾ ഉന്നയിച്ച് വീണ്ടും നിയമ വ്യവഹാരം നേരിട്ടേക്കാം. പാലാ സബ് കോടതിയിലുള്ള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കവും ഭൂമി ഏറ്റെടുക്കലിന് തടസമായി ഉന്നയിക്കപ്പെടാം.
തീരാതെ തർക്കം
പാലാ സബ് കോടതിയിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ജൂണിൽ അടുത്ത വിസ്താരം ആരംഭിക്കും. ഈ കേസ് തീർപ്പാകാതെ എങ്ങനെ എസ്റ്റേറ്റ് ഏറ്റെടുക്കാൻ കഴിയും എന്നത് പ്രധാന നിയമ പ്രശ്നമാണ്.
പത്തനംതിട്ടയിലേക്ക്
ഇതിനിടെയാണ് പത്തനംതിട്ട ജില്ലയിൽ വിമാനത്താവള പദ്ധതി ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ സംസ്ഥാന സർക്കാരിന്റെ ഭരണ വാർഷിക പരിപാടിയിൽ വച്ചാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ എരുമേലിയിലെ പദ്ധതി ഒഴിവാക്കുമെന്നോ പകരം ആണെന്നോ മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. നിലവിൽ പത്തനംതിട്ട ജില്ലയിലെ കൊടുമൺ എസ്റ്റേറ്റ് ശബരിമല വിമാനത്താവള പദ്ധതിക്ക് പരിഗണിക്കണമെന്ന നിർദേശം ഹൈക്കോടതിയിൽ നിന്നുയർന്നതുമാണ്.