ആകാശവാണിയിലും സാഹിതി വാണിയിലും റേഡിയോ ജോക്കിയായ വരദ മറ്റ് വിവിധ എഫ്എമ്മുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. അധ്യാപികയാകാനാണ് ആഗ്രഹമെന്ന് വരദ പറയുന്നു.
കഥകളും യാത്രാവിവരണങ്ങളും ഇഷ്ടപ്പെടുന്ന വരദയ്ക്ക് പി. സുരേന്ദ്രനാഥിന്റെ വികൃതിരാമൻ, മുട്ടത്തു വർക്കി എഴുതിയ ഒരു കുടയും കുഞ്ഞുപെങ്ങളും എന്നീ പുസ്തകങ്ങളിലെ വരികൾ മനഃപാഠമാണ്. അഖിൽ പി. ധർമജൻ രചിച്ച റാം കെയർ ഓഫ് ആനന്ദിയാണ് ഒടുവിൽ വായിച്ച പുസ്തകം.
എഴുത്തും വായനയും മാത്രമല്ല, പാട്ടും ഡാൻസും പ്രസംഗവുമെല്ലാം വരദയ്ക്ക് നന്നായി വഴങ്ങും. വീട്ടിൽ സ്വന്തമായി തയാറാക്കിയിരിക്കുന്ന ലൈബ്രറിയിൽ 350 പുസ്തകങ്ങളുണ്ട്. എം.ടി. വാസുദേവൻ നായർ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ തുടങ്ങിയ എഴുത്തുകാരുടെ കൈയൊപ്പു പതിഞ്ഞ പുസ്തകങ്ങളും വരദയ്ക്ക് സ്വന്തം.
തിരുവനന്തപുരം മലയം വേങ്കൂർ വരദാനത്തിൽ പി. പ്രതീപൻ-വി.എസ്. രേവതി ദന്പതികളുടെ ഏകമകളാണ് വരദ. അഞ്ചാം ക്ലാസിൽ പ്രവേശിച്ചതോടെ വരദയുടെ വായനയ്ക്കും എഴുത്തിനും എല്ലാ പിന്തുണയുമായി സ്കൂൾ അധികൃതരും ഒപ്പമുണ്ട്.