കാര്‍ഷിക ഗ്രാമവികസന ബാങ്ക് പൊതുയോഗം അലങ്കോലപ്പെട്ടെന്ന് ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ
Sunday, October 27, 2024 6:37 AM IST
തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പൊതുയോഗം വീണ്ടും അലസിപ്പിരിഞ്ഞെ ന്നും ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെന്നും ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ. സെപ്റ്റംബര്‍ 28നു ചേര്‍ന്ന ബാങ്കിന്റെ പൊതുയോഗം ഭരണസമതിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനെത്തുടര്‍ന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു.
അതിനുശേഷം കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും പൊതുയോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ പൊതുയോഗത്തില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ ഇന്നലത്തെ പൊതുയോഗത്തിലും മുന്‍ വര്‍ഷത്തെ കണക്കും നടപ്പു സാമ്പത്തികവര്‍ഷത്തെ ബജറ്റും പാസാക്കാന്‍ യുഡിഎഫ് ഭരണസമിതിക്ക് കഴിയാത്ത സ്ഥിതി ആയിരിക്കുകയാണെന്നാണ് സർക്കാർ നിലപാട്. പൊതുയോഗ വിവരങ്ങള്‍ സഹകരണവകുപ്പ് ഇനി ഹൈക്കോടതിയെ അറിയിക്കും. സഹകരണ നിയമം അനുസരിച്ച് സാമ്പത്തിക വര്‍ഷം ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് കണക്കും ബജറ്റും പാസാക്കിയിരിക്കണം. എന്നാല്‍ ഭൂരിപക്ഷം നഷ്ടമായ യുഡിഎഫ് ഭരണസമിതിക്ക് അതിന് കഴിയാതെ വന്നിരിക്കുകയാണ്.
ഈ ഭരണ സമിതി അധികാരമേറ്റെങ്കിലും തെരഞ്ഞെടുപ്പുഫലത്തെ സംബന്ധിച്ചുള്‍പ്പെടെ നിരവധി പരാതിയും കേസുകളും വിവിധ കോടതികളിലും തര്‍ക്കപരിഹാര സെല്ലുകളിലും നിലനില്‍ക്കുകയാണ്. അതിനു പിന്നാലെയാണ് ഇപോഴത്തെ സ്ഥിതി. നിലവിലെ ഭരണസമിതി ക്രമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നു എന്ന എല്‍ഡിഎഫ്. അംഗങ്ങളുടെ പരാതി പ്രകാരം സഹകരണ സംഘം രജിട്രാറുടെ നിര്‍ദ്ദേശാനുസരണം പങ്കെടുത്ത അഡീഷണല്‍ രജിസ്ട്രാര്‍ ജ്യോതിപ്രസാദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്നലെ പൊതുയോഗം ചേര്‍ന്നത്.
തര്‍ക്കം ഉടലെടുത്തതിനാല്‍ ഫലപ്രഖ്യാപനം നാലുമാസത്തോളം വൈകി. യുഡിഎഫ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. താത്കാലികമായി ഫലം പ്രഖ്യാപിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു