റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു; കാരാട്ട് റസാഖിനും അതൃപ്തി
സ്വന്തം ലേഖകന്‍
Sunday, October 27, 2024 6:50 AM IST
കോഴിക്കോട്: സിപിഎം സഹയാത്രികനും മുന്‍ കൊടുവള്ളി എംഎല്‍എയുമായ കാരാട്ട് റസാഖ് സിപിഎമ്മുമായി ഇടയുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ ആഞ്ഞടിച്ച കാരാട്ട് റസാഖ്, തന്റെ പരാതികളില്‍ പത്തു ദിവസത്തിനകം തീരുമാനം വേണമെന്ന് സിപിഎം നേതൃത്വത്തിന് അന്ത്യശാസനം നല്കി. ഇല്ലെങ്കില്‍ സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന കൊടുവള്ളി നിയമസഭാ മണ്ഡലം സിപിഎമ്മിന്റെ കൈയിലെത്തിച്ചത് കാരാട്ട് റസാഖ് ആയിരുന്നു. എന്നാല്‍, അടുത്തിടെ പി.വി. അന്‍വര്‍ ഡിഎംകെ രൂപീകരിച്ചപ്പോള്‍ അദ്ദേഹവുമായുള്ള അടുപ്പമാണ് സിപിഎമ്മിന് അനിഷ്ടമായത്. കഴിഞ്ഞ ദിവസം അന്‍വറുമായി റസാഖ് ചര്‍ച്ച നടത്തുകയും ചെയ്തതോടെ റസാഖിനെതിരേ നീങ്ങാനുള്ള ഒരുക്കത്തിലാണ് സിപിഎം. സംസ്ഥാന മദ്രസാ അധ്യാപക ക്ഷേമിനിധി ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്ന് കാരാട്ട് റസാഖിനെ നീക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്.
ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ കണ്ട കാരാട്ട് റസാഖ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. താന്‍ കൊണ്ടുവന്ന വികസനപദ്ധതികള്‍ മുസ്ലിം ലീഗുമായി ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് അട്ടിമറിച്ചുവെന്ന് റസാഖ് കുറ്റപ്പെടുത്തി.
ഇപ്പോഴത്തെ ലീഗ് എംഎല്‍എ ഡോ. എം.കെ. മുനീറുമായി റിയാസിന് അടുത്ത ബന്ധമാണുള്ളത്. പദ്ധതികള്‍ അട്ടിമറിക്കുന്നതിനെക്കുറിച്ച് പലതവണ പാര്‍ട്ടിയുടെ ഉന്നത നേതാക്കളെയും മന്ത്രിയെയും അറിയിച്ചിരുന്നു. നടപടിയൊന്നും ഉണ്ടായില്ല. മറുപടിയും പറഞ്ഞില്ല. ഇനി കാത്തിരിക്കാന്‍ പറ്റില്ല. പത്തുദിവസം മറുപടിക്കായി കാത്തിരിക്കും. ഇല്ലെങ്കില്‍ തന്റെ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് റസാഖ് പറഞ്ഞു. അന്വറിനാപ്പം ചേരുമോ എന്ന ചോദ്യത്തിന്, താന്‍ ഇപ്പോഴും ഇടതു സഹയാത്രികനാണെന്നായിരുന്നു മറുപടി.