പോലീസിന്റെ മാനസിക സമ്മര്‍ദം കുറയ്ക്കല്‍: സര്‍വേയുമായി സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ്
സ്വന്തം ലേഖിക
Sunday, October 27, 2024 6:37 AM IST
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദവും ആത്മഹത്യയും കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍വേയ്ക്കു തുടക്കമിട്ട് സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ്. സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം അഞ്ചു വര്‍ഷത്തിനിടെ 90ഓളം പോലീസുകാർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണു പഠനം. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും ഗൂഗിള്‍ ഫോമിലൂടെ വിവരശേഖരണം ആരംഭിച്ചു.
ഹെല്‍ത്ത് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ് (ഹാറ്റ്സ്) എന്ന പദ്ധതി വഴിയാണു വിവരശേഖരണം. സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തില്ല. മാനസിക സമ്മര്‍ദം, അതിലേക്കു നയിക്കുന്ന കാരണങ്ങള്‍, ജോലി സമ്മര്‍ദം, അഞ്ചു വര്‍ഷത്തിനിടയിലെ സ്ഥലംമാറ്റങ്ങൾ, അച്ചടക്കനടപടികൾ , രോഗബാധിതനാണോ, കുടുംബാംഗങ്ങള്‍ രോഗികളായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണു ശേഖരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക-ശാരീരിക നില മെച്ചപ്പെടുത്തുകയാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് തിരുവനന്തപുരം ഡിഐജിയും സോഷ്യല്‍ പോലീസിംഗ് വിഭാഗം ഡയറക്ടറുമായ അജിതാ ബീഗം പറഞ്ഞു.
അടുത്തയാഴ്ച സര്‍വേ പൂര്‍ത്തിയാകും. സര്വേഫലത്തിന്റെ അടിസ്ഥാനത്തില്‍ സമ്മർദസാഹചര്യങ്ങളെ മനസിലാക്കി അത് ഒഴിവാക്കാനുള്ള അവസരമൊരുക്കും. മാനസിക, ശാരീരിക നില മെച്ചപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. ഓരോ സ്റ്റേഷനിലും മെന്റര്‍ എന്നനിലയില്‍ ഒരു ഓഫീസറെ നിയമിച്ച് സംസ്ഥാന തലത്തില്‍ പരിശീലനം നല്‍കും.
ജില്ലാടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു മെന്റര്‍മാരുടെ സഹായം തേടാനാകും. സര്‍വേഫലം ജില്ല അടിസ്ഥാനത്തിലുള്ള കൗണ്‍സലര്‍ക്കു നല്കി ഉദ്യോഗസ്ഥര്‍ക്കു വേണ്ട മാനസിക പിന്തുണ ഉറപ്പാക്കുമെന്നും ഡിഐജി പറഞ്ഞു.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ മെഡിക്കല്‍ ചെക്കപ്പ് നിര്‍ബന്ധമായും നടത്തിയിരിക്കണം. ന്യൂട്രീഷന്‍ ക്ലാസുകള്‍, സമയക്കുറവിനിടയിലും ലളിതമായി ചെയ്യാവുന്ന വ്യായാമങ്ങള്‍ എന്നിവയ്ക്കു പ്രത്യേകം ക്ലാസുകള്‍ നല്‍കുമെന്നും അജിതാബീഗം പറഞ്ഞു.