സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്: ദിവ്യ സുരക്ഷിത; ‘പട്ടി' പരാമർശത്തിൽ മാപ്പില്ല
സ്വന്തം ലേഖകൻ
Sunday, October 27, 2024 6:50 AM IST
തൃശൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരേയുള്ള പാർട്ടി നടപടിക്കു തത്കാലം തടയിട്ട് തൃശൂരിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പു വിഷയങ്ങളാണ് അടിയന്തരയോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തൃശൂരിൽ യോഗം ചേർന്നത്.
പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്ന മുറയ്ക്കു മാത്രം തുടർനടപടി മതിയെന്നാണു ധാരണ. കാര്യങ്ങൾ നിയമപരമായി മുന്നോട്ടു പോകട്ടെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതുതന്നെ നടപടിയാണല്ലോ എന്നാണ് വിലയിരുത്തൽ. അതേസമയം, എഡിഎമ്മിന്റെ മരണം യോഗത്തിൽ ഗൗരവമായ ചർച്ചയായില്ല.
പാലക്കാട് പിടിച്ചെടുക്കാനും ചേലക്കരയിൽ ഭൂരിപക്ഷം കൂട്ടാനുമുള്ള പ്രവർത്തനങ്ങളാണ് സ്വീകരിക്കുക. കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പ്രാദേശികതലത്തിൽ വീടുകളിലടക്കം കയറിയിറങ്ങി പ്രവർത്തനങ്ങൾക്കു നേതൃത്വം നല്‍കും.
പാലക്കാട് മുൻ എംപി എൻ.എൻ. കൃഷ്ണദാസിന്റെ മാധ്യമങ്ങൾക്കെതിരായ പരാമർശത്തിൽ യോഗത്തിൽ അതൃപ്തിയുയർന്നു. തെരഞ്ഞെടുപ്പുപശ്ചാത്തലത്തിൽ വിവാദ പരാമർശങ്ങളും പ്രവർത്തനങ്ങളും പാടില്ലെന്നും മാധ്യമങ്ങൾ പിന്തുടരുന്നുണ്ടെന്ന് ഓർക്കണമെന്നും അഭിപ്രായമുയർന്നു. കൃഷ്ണദാസ് മാപ്പു പറയണമെന്നതടക്കമുള്ള പത്രപ്രവർത്തക യൂണിയന്റെ ആവശ്യം പരിഗണിച്ചില്ല. ഇറച്ചിക്കടയ്ക്കു മുന്നില്‍ പട്ടികള്‍ നിന്നതുപോലെ ഷുക്കൂറിന്റെ വീടിനുമുന്നില്‍ രാവിലെമുതല്‍ നിന്നവര്‍ ലജ്ജിച്ചു തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം.
പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടാൻ തുടങ്ങിയ സാഹചര്യം ചർച്ചചെയ്തു. ഫലപ്രദമായി ഇടപെട്ട ജില്ലാ നേതൃത്വത്തെ അഭിനന്ദിച്ചു. അൻവറിനെ പിന്തുണച്ചും മുഹമ്മദ് റിയാസിനെ വിമർശിച്ചും രംഗത്തെത്തിയ കൊടുവള്ളി മുൻ എംഎൽഎ റസാഖ് കാരാട്ടിന്റെ പത്രസമ്മേളനം ചർച്ചയായെങ്കിലും, അൻവറിനു സമാനമായി അവഗണിക്കാനാണ് ധാരണയായത്.
തൃശൂർ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ രാവിലെ പത്തരയോടെ തുടങ്ങിയ യോഗം ഉച്ചയ്ക്ക് ഒന്നോടെയാണ് പൂർത്തിയായത്. പോളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം, കെ. രാധാകൃഷ്ണൻ തുടങ്ങിയവരും സെക്രട്ടേറിയറ്റിൽ പങ്കെടുത്തു.
നല്ല പദങ്ങൾ ഉപയോഗിക്കണം: എം.വി. ഗോവിന്ദൻ തൃശൂർ: മാധ്യമപ്രവർത്തകരടക്കമുള്ളവരെ ‘പട്ടി’ പരാമർശത്തിലൂടെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസിന് ഉപദേശവും മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശക്തമായ വിമർശനത്തിനു നല്ല ഭാഷയാണ് ഉപയോഗിക്കേണ്ടതെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. എല്ലാവരും നല്ല പദങ്ങൾ ഉപയോഗിക്കണമെന്നും ഗോവിന്ദൻ പ്രതികരിച്ചു.