വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ: ടി.വി. പ്രശാന്തിന് സസ്പെൻഷൻ
Sunday, October 27, 2024 6:50 AM IST
പരിയാരം(കണ്ണൂർ): എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ സെക്ഷൻ ജീവനക്കാരനായ പ്രശാന്ത് സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ വൈകുന്നേരത്തോടെയാണ് നടപടിയെടുത്തത്.
മൂന്നു ദിവസം മുന്‍പ് അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം) രാജൻ ഖോബ്രഗഡെയും മെഡിക്കൽ എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥനും മെഡിക്കൽ കോളജിലെത്തി അന്വേഷണം നടത്തുകയും പ്രശാന്തിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷീബ ദാമോദരൻ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
ജീവനക്കാരനായ ടി.വി. പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി തേടിയത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പമ്പ് തുടങ്ങാന്‍ വകുപ്പുതല അനുമതി തേടിയിട്ടില്ലെന്നും സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മറ്റു വരുമാനം ലഭിക്കുന്ന ജോലികള്‍ പാടില്ലെന്ന സര്‍വീസ് റൂള്‍ ലംഘിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പമ്പ് തുടങ്ങാന്‍ പ്രത്യേക അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന പ്രശാന്തിന്റെ മൊഴി തള്ളിയ അന്വേഷണസംഘം വകുപ്പുതല നടപടിക്ക് ശിപാര്‍ശ നല്‍കുകയായിരുന്നു.
പ്രശാന്തിന്റെ മൊഴിയെടുക്കാൻ അന്വേഷണസംഘമെത്തിയപ്പോൾ എൻജിഒ യൂണിയൻ നേതാവ് അടക്കമുള്ളവർ സംരക്ഷണവുമായി കൂടെയുണ്ടായിരുന്നുവെന്ന് ആരോപിച്ച് എൻജിഒ അസോസിയേഷൻ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
അതിനിടെ, പ്രശാന്ത് ഇന്നലെ അവധി അപേക്ഷ നീട്ടി നൽകാൻ മെഡിക്കൽ കോളജ് ഓഫീസിലെത്തിയിരുന്നു. കൈക്കൂലി ആരോപണത്തിനുശേഷം പ്രശാന്ത് അവധിയിലായിരുന്നു. വീണ്ടും 10 ദിവസത്തെ അവധിക്കാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഇന്നലെ അപേക്ഷ നൽകിയത്.