വർഗീയശക്തികളോടു വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്ന് മുഖ്യമന്ത്രി
Saturday, October 26, 2024 1:10 AM IST
ചേലക്കര (തൃശൂർ): വർഗീയശക്തികളോടും അവർക്ക് ഒത്താശ നൽകുന്നവരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ തെരഞ്ഞെടുപ്പുകണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവർക്കർ ചിത്രത്തിനുമുന്നിൽ നിലവിളക്കു കൊളുത്തിയവരും ആർഎസ്എസ് ശാഖയ്ക്കു കാവൽനിന്നെന്ന് അവകാശപ്പെടുന്നവരുമുള്ള കോണ്‍ഗ്രസിനു വർഗീയതയെ എങ്ങനെ എതിർക്കാനാകുമെന്നു മുഖ്യമന്ത്രി ചോദിച്ചു.
വർഗീയസംഘർഷങ്ങളില്ലാത്ത കേരളത്തെ മറ്റു സംസ്ഥാനങ്ങൾ അദ്ഭുതാദരവോടെയാണു നോക്കിക്കാണുന്നതെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടു. വർഗീയതയോടു വിട്ടുവീഴ്ചയില്ലാത്ത സമീപനം എൽഡിഎഫിനുമാത്രമേ അവകാശപ്പെടാനാകൂ. വർഗീയതയുമായി കോണ്‍ഗ്രസ് കൈകോർക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും എതിർക്കാൻ യുഡിഎഫിനോ കോണ്‍ഗ്രസിനോ ആകുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥി ജയിച്ചതും കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വോട്ട് കുത്തനേ കുറഞ്ഞതും എൽഡിഎഫ് സ്ഥാനാർഥിയുടെ വോട്ടു വർധിപ്പിച്ചതും കണ്മുന്നിലുള്ള കണക്കാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് വിട്ടുപോകുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. ശോഷിച്ചുശോഷിച്ചു വരികയാണ് ആ പാർട്ടി.
മൃദുഹിന്ദുത്വനിലപാട് തുടർന്നുപോകുന്നതിന്റെ ദോഷങ്ങളാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നത്. കരിപ്പുർ എയർപോർട്ട് വഴിയും മറ്റും കടത്തിയ കള്ളക്കടത്തുസ്വർണവും ഹവാലപണവും പിടിച്ചെടുത്തപ്പോൾ അതിനെതിരേ പ്രചാരം നടത്തിയവരുണ്ട്. എന്നാൽ, നാട്ടിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയ്ക്കെതിരേയുള്ള നീക്കമായി ചിലർ അതിനെ വ്യാഖ്യാനിച്ചു. കുറ്റകൃത്യം ഏതു ജില്ലയിൽ നടന്നാലും അതു കുറ്റകൃത്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങൾ ഏതെങ്കിലും ഒരു സമുദായത്തിന്റെ പിടലിക്കു കെട്ടിവയ്ക്കുന്ന നിലപാട് ഒരുഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.