സുപ്രീംകോടതി വിധി: കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കാഞ്ഞിരപ്പള്ളി രൂപത
Saturday, October 26, 2024 1:33 AM IST
കാഞ്ഞിരപ്പള്ളി: ഏലകൃഷിക്കായുള്ള സംരക്ഷിത ഭൂമിക്ക് പട്ടയം നൽകുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോടനുബന്ധിച്ച് നിയമാനുസൃതമായി കാർഷികവിഭവങ്ങൾ ഉത്പാദിപ്പിക്കുന്ന കർഷകരെയും ഉൾപ്പെടുത്തി ചിന്തിക്കേണ്ടതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി.
സുപ്രീംകോടതിയുടെ വിധിതീർപ്പിനെ ആദരിക്കുന്നു. എന്നാൽ പ്രസ്തുത വിധിയെ കർഷകദ്രോഹ നടപടിക്കുള്ള പഴുതായി ദുർവ്യാഖ്യാനം ചെയ്യുന്നതിനിടയാകരുത്.
കയ്യേറ്റക്കാരുടെ ചൂഷണത്തിന് തടയിടുന്നതിനുദേശിച്ചുള്ള നിയമങ്ങളെ യഥാർഥ കർഷകരെ ഭയപ്പെടുത്തുന്നതിനും നിയമാനുസൃതമായ അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്നതിനുമുള്ള ഉപാധിയായി മാറ്റുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാവശ്യമായ തുടർനടപടികൾ സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണം. സാധാരണക്കാരുടെ മനസറിഞ്ഞ് കർഷകപ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണ-പ്രതിപക്ഷ ഭേദമെന്യേ രാഷ്്ട്രീയ കക്ഷികൾക്ക് ഉത്തരവാദിത്വമുണ്ട്.
കർഷക അവകാശങ്ങളെ സംരക്ഷിക്കുന്നതിന് യോജിച്ചു മുന്നേറുവാൻ എല്ലാ തലങ്ങളിലുമുള്ള ജനങ്ങൾ തയാറകണെമെന്നും കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി അഭ്യർഥിച്ചു.