പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
Saturday, October 26, 2024 1:10 AM IST
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. പ്രതിയായിരുന്ന രാഹുല്‍ ഗോപാലന് നല്കിയ ഹര്‍ജി അംഗീകരിച്ചാണു നടപടി.
എറണാകുളം വടക്കന്‍ പറവൂർ സ്വദേശിനിയായ യുവതിയെയാണു ഹര്ജിക്കാരന് വിവാഹം ചെയ്തിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഭര്‍ത്താവില്‍നിന്ന് കടുത്ത ശാരീരിക, മാനസിക പീഡനങ്ങള്‍ ഉണ്ടായി എന്നായിരുന്നു യുവതിയുടെ പരാതി.
പിന്നീട് രാഹുല്‍ ഗോപാലിനൊപ്പം ജീവിക്കാനാണു താത്പര്യം എന്നറിയിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൂടി നല്കിയ പശ്ചാത്തലത്തിലാണു ജസ്റ്റീസ് ബദറുദ്ദീന്‍ എഫ്ഐആര്‍ റദ്ദാക്കിയത്.
ഭാര്യയ്ക്ക് തനിക്കെതിരേ പരാതിയില്ലാത്ത സാഹചര്യത്തില്‍ കേസ് നിലനില്ക്കുന്നതില് കാര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്. ഭര്‍ത്താവുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും വെറും സ്വകാര്യ തര്‍ക്കമെന്ന നിലയില്‍ ഇതിനു പൊതുതാത്പര്യമില്ലെന്നും രാഹുലിന്റെ ഹര്‍ജിക്കൊപ്പം ഭാര്യ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
തെറ്റിദ്ധാരണയെത്തുടര്‍ന്ന് ചെറിയ തര്‍ക്കങ്ങളാണ് തങ്ങള്‍ തമ്മിലുണ്ടായത്. രാഷ്ട്രീയമായും അല്ലാതെയും സ്വാധീനമുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തെറ്റായ മൊഴി നല്‍കിയത്. ഇപ്പോള്‍ രാഹുലിനെതിരേ ഒരു പരാതിയുമില്ലെന്നും സ്വയം ഒപ്പിട്ട് നോട്ടറി അഭിഭാഷകന് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിലൂടെ യുവതി കോടതിയെ അറിയിച്ചിരുന്നു.
നവവധു ഭര്‍തൃവീട്ടില്‍ മര്‍ദനത്തിനിരയായെന്ന പരാതിയിലാണു വധശ്രമമടക്കം വകുപ്പുകള്‍ ചേര്‍ത്ത് രാഹുലിനെതിരേ പോലീസ് കേസെടുത്തത്. പിന്നീട് താന്‍ നല്കിയതു ശരിയായ വിവരമല്ലെന്നും പരാതിയില്‍നിന്നു പിന്മാറുന്നതായും യുവതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.