കൂറു മാറാൻ 100 കോടി ; എൽഡിഎഫിൽ വിവാദം
Saturday, October 26, 2024 2:42 AM IST
തിരുവനന്തപുരം: രണ്ട് ഘടകകക്ഷി എംഎൽഎമാരെ ബിജെപി നേതൃത്വത്തിലുള്ള എൻസിപിയുടെ ഭാഗമാക്കാൻ തോമസ് കെ. തോമസ് എംഎൽഎ 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം എൽഡിഎഫിൽ വിവാദമാകുന്നു.
ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ആന്റണി രാജു, ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് ബിജെപിയുടെ ഘടകകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗത്തിൽ ചേരാൻ 50 കോടി രൂപ വീതം നൽകാമെന്ന് തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.
തോമസ് കെ. തോമസിന് മന്ത്രി പദവി നിഷേധിച്ചത് ഇക്കാരണത്താലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചെന്ന വാർത്തയാണ് വിവദത്തിനടിസ്ഥാനം. എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ 100 കോടിയുടെ കോഴ ആരോപണം സിപിഎം ചർച്ച ചെയ്തിട്ടില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത ഗുരുതര ആരോപണമാണ് തോമസ് കെ. തോമസിനെതിരെ ഉയരുന്നത്. 100 കോടിയുടെ കോഴ നൽകി രണ്ട് എൽഡിഎഫ് എംഎൽഎമാരെ വശത്താക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്പവാർ ശ്രമിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലിനെക്കുറിച്ചു കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടു രാഷ്ട്രപതിക്കു കോണ്‍ഗ്രസ് കത്തയച്ചു.
എന്നാൽ, ആന്റണി രാജു പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചെന്നും തോമസ് കെ.തോമസ് കുറ്റപ്പെടുത്തി. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോടു നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോഴ ആരോപണവുമായി ബന്ധപ്പെട്ട വാര്‍ത്തയെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നാണ് ആന്റണി രാജു പ്രതികരിച്ചത്. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ കോഴയാരോപണം ഉന്നയിക്കുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ പറഞ്ഞു.