സർക്കാർ വഞ്ചന അവസാനിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ്
Sunday, October 27, 2024 6:22 AM IST
കൊച്ചി: റബർ വില കുത്തനെ ഇടിഞ്ഞിട്ടും നിഷ്ക്രിയമായിരിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷക വഞ്ചന അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. അനിയന്ത്രിതമായ ഇറക്കുമതിക്ക് അവസരമൊരുക്കുന്ന കേന്ദ്ര നയം വൻകിട കോർപറേറ്റ് ലോബിക്ക് വേണ്ടിയാണ്. ഇറക്കുമതി മാനദണ്ഡങ്ങൾ പുതുക്കാൻ സർക്കാർ തയാറാകണം. റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം.
റബറിന് 250 രൂപ പ്രകടന പത്രികയിൽ ഉറപ്പ് നൽകി അധികാരത്തിലേറിയ സംസ്ഥാന സർക്കാർ വാഗ്ദാന ലംഘനം നടത്തുന്നത് കുറ്റകരമായ അനാസ്ഥയാണ്. ബജറ്റിൽ വകയിരുത്തിയ തുകയുടെ പകുതി പോലും നൽകാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. കർഷകർക്കുവേണ്ടി നിലകൊള്ളേണ്ട റബർ ബോർഡ് നോക്കുകുത്തിയായിരിക്കുന്നത് ടയർ ലോബിയുമായുള്ള ഒത്തുകളിയാണ്.
ഭാരിച്ച കൃഷിച്ചെലവും വളം, കീടനാശിനി വില വർധനവും കാലാവസ്ഥാ വ്യതിയാനവും മൂലം കൃഷി നിർത്തേണ്ട ഗതികേടിലേക്ക് റബർ കർഷകർ എത്തിച്ചേർന്നിരിക്കുകയാണ്. ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 172 രൂപയെങ്കിലും വേണമെന്നിരിക്കെ താങ്ങുവില പ്രഖ്യാപിക്കാതെ മുന്നോട്ടു പോകാനാവില്ല.
തെരഞ്ഞെടുപ്പ് സമയത്ത് വില ഉയർത്തി പിന്നീട് വില ഇടിച്ച് കർഷകരെ പറ്റിക്കുന്ന സമീപനം തികഞ്ഞ ജനദ്രോഹമാണ്. സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും കർഷക അവഗണനക്കെതിരേ വിവിധ തലങ്ങളിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രഫ. കെ.എം. ഫ്രാൻസിസ്, തോമസ് ആന്റണി, ജോർജുകുട്ടി പുന്നക്കുഴി, പിയുസ് പറേടം, അഡ്വ. ബിനോയി തോമസ് എന്നിവർ പ്രസംഗിച്ചു.