ദിവ്യക്കെതിരേ കൂടുതൽ ആരോപണങ്ങൾ; കണ്ണൂർ ജില്ലാ പഞ്ചായത്തിലെ നിര്‍മാണ കരാറുകള്‍ ഇഷ്ടകമ്പനിക്ക്
Saturday, October 26, 2024 1:33 AM IST
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കൂടുതൽആരോപണങ്ങൾ. ദിവ്യ പ്രസിഡന്റ് പദവിയിലെത്തിയ 2021 മുതല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നടന്ന നിര്‍മാണ പ്രവൃത്തികളുടെ കരാറിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്.
2021 മുതല്‍ 24 വരെ ജില്ലാ പഞ്ചായത്തിനുകീഴിൽ നടന്ന പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണങ്ങൾക്കുള്ള കരാര്‍ ലഭിച്ചത് ഒരുകമ്പനിക്കുമാത്രം. 12 കോടിയിലേറെ രൂപയാണു വിവിധ നിര്‍മാണപ്രവൃത്തികള്‍ക്കായി മൂന്നു വര്‍ഷത്തിനിടെ ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനു പിന്നാലെയാണു കമ്പനി രൂപവത്കരിച്ചത്.
കമ്പനി എംഡിയാകട്ടെ ദിവ്യയുടെ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ഇരിണാവ് ബ്രാഞ്ചംഗം മുഹമ്മദ് ആസിഫും. ദിവ്യയുടെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടുന്ന ഏരിയയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ആശീർവാദവും കമ്പനിക്കുണ്ടെന്നറിയുന്നു.
2021 ഓഗസ്റ്റ് ഒന്നിനാണ് കമ്പനി രൂപവത്കരിച്ചത്. കമ്പനി രൂപീകരിച്ച ശേഷമുള്ള ആദ്യ കരാർ ലഭിച്ചത് ജില്ലാ പഞ്ചായത്തിന് കീഴിലായിരുന്നു. 2022-23 വര്‍ഷത്തില്‍ 46 സ്കൂളുകളുടെ പ്രവൃത്തിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വഴി ഈ കമ്പനിക്ക് ലഭിച്ചത്. 2023-24 വര്‍ഷത്തില്‍ 30 സ്കൂളുകളുടെ നിർമാണ കരാറുകളും ലഭിച്ചു.
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിന്റെ നിർമാണവും ഈ കമ്പനിക്കു തന്നെയാണ് ലഭിച്ചത്. കെട്ടിടനിർമാണ സാമഗ്രികൾക്കു പുറമേ മോഡുലാര്‍ ടോയ്ലറ്റും ഇവരുടെ സേവനങ്ങളിൽ പെടുന്നു.
പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡി (സിൽക്ക്) നാണ് സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ കരാറുകൾ ലഭിക്കുക. സിൽക്ക് ഉപകരാറിന് ടെൻഡർ വിളിക്കും.
മൂന്നുവർഷമായി ദിവ്യയുടെ സുഹൃത്തിന്റെ കമ്പനിക്കുമാത്രമാണ് ഈ ടെൻഡർ ലഭിക്കുന്നത്. ടെൻഡറിൽ പ്രശസ്തമായ നിരവധി കമ്പനികൾ പങ്കെടുത്തിരുന്നെങ്കിലും ആർക്കും കിട്ടാറില്ലെന്നുമാത്രം.