നവീൻ ബാബുവിന്റെ മരണം: അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം
സ്വന്തം ലേഖകൻ
Sunday, October 27, 2024 6:37 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇതുവരെയുള്ള അന്വേഷണ പുരോഗതി കണ്ണൂർ റേഞ്ച് ഡിഐജി രാജ്പാൽ മീണയുടെ മുന്പാകെ അന്വേഷണസംഘം വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്തുമായി അന്വേഷണസംഘം കൂടിക്കാഴ്ച നടത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
ആദ്യം കേസ് അന്വേഷിച്ച കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി നടത്തിയതിന്റെ തുടരന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം നടത്തുന്നത്. നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണത്തിനാണ് അന്വേഷണസംഘം പ്രഥമ പരിഗണന നല്കുന്നത്.
ഇന്നലെ അന്വേഷണസംഘം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. യാത്രയയപ്പ് ദിവസത്തെ വിവരങ്ങളറിയാൻ പ്രസിഡന്റിന്റെ ഓഫീസ് ജീവനക്കാരുടെ മൊഴിയുമെടുത്തു.
ദിവ്യയെ തൊടാതെ കണ്ണൂർ: ഒളിവിൽ കഴിയുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതായാണ് വിവരം. ഇന്നലെ രാവിലെ ബന്ധുവീട്ടില് എത്തിയെങ്കിലും പിന്നീട് മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള പയ്യന്നൂരിലെ ആശുപത്രിയിലെത്തി ചികിത്സ തേടിയതായും അഭ്യൂഹമുണ്ട്. ജാമ്യഹർജി പരിഗണിക്കുന്നതുവരെ കീഴടങ്ങില്ലെന്നാണ് ദിവ്യയുടെ അഭിഭാഷകൻ പറയുന്നത്. കീഴടങ്ങിയാൽ മാത്രം അറസ്റ്റ് മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതിനിടെ, ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാടിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.