വയനാട് ദുരിതാശ്വാസപ്രവര്‍ത്തനം; കേന്ദ്രത്തെ കുറ്റപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Saturday, October 26, 2024 1:33 AM IST
കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിൽ കേന്ദ്രസര്‍ക്കാരിനെതിരേ കുറ്റപ്പെടുത്തലുമായി സംസ്ഥാന സര്‍ക്കാര്‍. വയനാട് ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.
ബിസിനസുകാരുടെ വന്‍ വായ്പകള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയതായി വാര്‍ത്തകള്‍ കണ്ടെന്നും അതിനെ അപേക്ഷിച്ചു നാമമാത്രമായ തുകയാണ് വയനാട്ടുകാരുടെ വായ്പകളെന്നുമാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ വിമർശനം.
വയനാട് വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസില്‍ അഥോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണു പരാമര്‍ശം.
വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം പ്രത്യേക സഹായം നല്‍കിയില്ല. സംസ്ഥാന സര്‍ക്കാർ നല്കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ചൂണ്ടിക്കാട്ടി. തീവ്രസ്വഭാവമുള്ള ദുരന്തമെന്നു വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല.
ആവശ്യം അംഗീകരിച്ചെങ്കില്‍ പുനര്‍നിര്‍മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ ബാക്കിയുള്ളത് 782.99 കോടി രൂപയാണ്. ഇതു മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ല.
വയനാടിനായുള്ള പുതുക്കിയ എസ്റ്റിമേറ്റ് ഇനിയും സമര്‍പ്പിച്ചില്ലെന്ന കേന്ദ്രത്തിന്റെ പരാമര്‍ശത്തിനും സത്യവാങ്മൂലത്തില്‍ മറുപടിയുണ്ട്. കേന്ദ്ര മന്ത്രിതല സംഘം ഇതിന് സമയപരിധി നിര്‍ദേശിച്ചിട്ടില്ലെന്നാണ് അഥോറിറ്റിയുടെ വിശദീകരണം.
ദുരന്തസാധ്യത കണ്ടാല്‍ വേഗത്തിലുള്ള മുന്നൊരുക്കങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രളയ മുന്നറിയിപ്പുകേന്ദ്രങ്ങളുടെ എണ്ണം കൂട്ടണം. വെള്ളപ്പൊക്ക അലര്‍ട്ട് ലൊക്കേഷന്‍ കേന്ദ്രീകൃതമാകണം. ഇതു ദേശീയ ദുരന്തനിവാരണ അഥോറിറ്റി വൈബ്സൈറ്റുമായി ബന്ധിപ്പിക്കണം. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ ഹൈറേഞ്ചുകളിലും സ്ഥാപിക്കുകയോ ഉപഗ്രഹ നിരീക്ഷണം ഏര്‍പ്പെടുത്തുകയോ വേണം.
വയനാട്ടിലെ പഴശിരാജ കോളജ് കാമ്പസില്‍ മഴനിരീക്ഷണ റഡാര്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഉടന്‍ അനുമതി നല്‍കണം. കൊച്ചിയിലെ റഡാര്‍ അപ്ഗ്രേഡ് ചെയ്യുകയും തിരുവനന്തപുരത്തേതു ഡിജിറ്റലാക്കുകയും വേണം. തിരുവനന്തപുരത്തെ സൈക്ലോണ്‍ വാണിംഗ് സെന്ററില്‍ കൂടുതല്‍ പരിശീലനം നേടിയ ജീവനക്കാരെ വയ്ക്കണം.
എല്ലാ ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഏകോപനത്തിന് നിയോഗിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.