മദ്യനയം: എൽഡിഎഫ് വഞ്ചന തെരഞ്ഞെടുപ്പിൽ വിഷയമാക്കുമെന്ന് മദ്യനിരോധന സമിതി
Sunday, October 27, 2024 6:37 AM IST
തൃശൂർ: കേരളത്തിലുടനീളം വ്യാപകമായി മദ്യശാലകൾക്ക് അനുമതി നൽകി എൽഡിഎഫ് കാട്ടിയ വഞ്ചന പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ പ്രചാരണവിഷയമാക്കുമെന്ന് മദ്യനിരോധന സമിതി.
മദ്യലഭ്യതയും ഉപയോഗവും കുറയ്ക്കുന്ന നയമായിരിക്കും എൽഡിഎഫ് സ്വീകരിക്കുകയെന്ന് പൊതുതെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ഉറപ്പുനൽകിയവർ അധികാരം ലഭിച്ചപ്പോൾ വ്യാപകമായി മദ്യശാലകൾക്ക് അനുമതി നൽകുകയാണു ചെയ്തത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016ൽ 29 ബാറുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 836 ബാറുകളാണു പ്രവർത്തിക്കുന്നത്. പാർട്ടി, തെരഞ്ഞെടുപ്പുഫണ്ടിലേക്ക് ഏറ്റവും വലിയ സംഭാവനകൾ ശേഖരിക്കുന്നത് മദ്യമുതലാളിമാരിൽനിന്നാണെന്നും മദ്യനിരോധനസമിതി സംസ്ഥാന കൗൺസിൽ കുറ്റപ്പെടുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ആർ. കൈമൾ കരുമാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ, ഖദീജ നർഗീസ്, ടി. ചന്ദ്രൻ, മജീദ് മാടമ്പാട്ട്, ആന്റണി പന്തല്ലൂക്കാരൻ, പി.എം. ഹബീബുള്ള, ഇയ്യച്ചേരി പദ്മിനി, കെ.എ. ഗോവിന്ദൻ, ജമീല ഇസുദ്ദീൻ, ബേബി പുതുശേരി, പി.ബി. ശ്രീനാഥ്, വി.കെ. ദാമോദരൻ, മാർട്ടിൻ പേരേക്കാടൻ, നിഷാദ് മടപ്പിള്ളി, എ.കെ. സുൽത്താൻ എന്നിവർ പ്രസംഗിച്ചു.