നടപടിയെടുക്കാതെ മുഖ്യമന്ത്രി അതിനു കൂട്ടുനില്‍ക്കുകയായിരുന്നോ? മുഖ്യമന്ത്രിക്കു മാത്രം അറിയാവുന്ന രഹസ്യമായതുകൊണ്ടാണ് തോമസ് കെ. തോമസിനെ മന്ത്രിയാക്കാതിരുന്നതെന്ന തരത്തിലാണു വാര്‍ത്തകള്‍ വരുന്നത്. സംഘപരിവാര്‍ പക്ഷത്തേക്ക് ആളെ കൂട്ടാനാണ് എംഎല്‍എ ശ്രമിച്ചത്. അതിൽ ഭയന്നാണോ മുഖ്യമന്ത്രി നടപടി എടുക്കാതിരുന്നത്?
ബിജെപിക്ക് ഒപ്പമുള്ള കൃഷ്ണൻകുട്ടിയുടെ പാര്‍ട്ടി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടല്ലോ. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കുമെന്ന് കൃഷ്ണന്‍കുട്ടിയോടു പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്കുണ്ടോ? - സതീശൻ ചോദിച്ചു.
ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെ. സുധാകരന് കോഴിക്കോട്: ബിജെപി സഖ്യത്തിലുള്ള അജിത് പവാറിന്റെ എന്‍സിപിയിലേക്കു ചേരുന്നതിന് എല്‍ഡിഎഫ് എംഎല്‍എയായ തോമസ് കെ. തോമസ് ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണം. അദ്ദേഹത്തിന് അറിവുള്ള വിഷയമാണിത്. എന്നിട്ടും വസ്തുത അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ദുരൂഹമാണ്.
ജനാധിപത്യത്തെ കോടികള്‍ കൊണ്ട് വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഗൗരവമുള്ളതാണ്. എഡിഎമ്മിന്റെ ആത്മഹത്യക്ക് ഉത്തരവാദിയായ സിപിഎം നേതാവ് പി.പി. ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലും തയാറാകാത്ത പോലീസ് അന്വേഷിച്ചാല്‍ ഈ സംഭവത്തില്‍ സത്യം പുറത്തുവരില്ല.
പോലീസിന്റെ തണലിലും സിപിഎമ്മിന്റെ സംരക്ഷണത്തിലുമാണ് ദിവ്യ ഇപ്പോഴും കഴിയുന്നത്. എഡിഎമ്മിന്റെ മരണത്തില്‍ സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന അന്വേഷണത്തിലും ആശങ്കയുണ്ട്. എഡിഎമ്മിന്റെ കുടുംബത്തിനും ഇതേ ആശങ്കയുള്ളതിനാല്‍ ജുഡീഷല്‍ അന്വേഷണമാണ് ഉചിതം. ദിവ്യക്കെതിരേ നടപടിയെടുത്തുവെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പറയുന്നതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും കെ. സുധാകരന് പറഞ്ഞു.
തോമസ് കെ. തോമസിനെ അവിശ്വസിക്കുന്നില്ല: എ.കെ. ശശീന്ദ്രൻ കോതമംഗലം: തോമസ് കെ. തോമസ് എംഎൽഎയെ അവിശ്വസിക്കുന്നില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. അദ്ദേഹം രണ്ട് എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തെന്ന വാർത്ത വിശ്വസനീയമായി തോന്നുന്നില്ല. വാർത്തകൾക്കു ബലം നൽകുന്ന ഒരു തെളിവും തനിക്കു ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിക്കു വിവരം ലഭിച്ചതിനെക്കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയെയോ തോമസ് കെ. തോമസിനെയോ അവിശ്വസിക്കുന്നില്ലെന്നും മന്ത്രി കോതമംഗലത്ത് മാധ്യമങ്ങളോടു പറഞ്ഞു.
കോഴ ആരോപണം ചർച്ച ചെയ്തിട്ടില്ലെന്നു ഗോവിന്ദൻ തൃശൂർ: ഇടത് എംഎൽഎമാരെ വിലകൊടുത്തു വാങ്ങാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തോമസ് കെ. തോമസിന്റെ കോഴ ആരോപണം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇതൊന്നും പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല. വസ്തുതയുണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. ഇപ്പോഴുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ഷുക്കൂർ പാർട്ടി വിട്ടിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. അൻവറിന്റെ കാര്യം എല്ലാവർക്കും ഇപ്പോൾ മനസിലായി. എങ്ങനെയാണ് ആളെ കൂട്ടിക്കൊണ്ടുവരുന്നതെന്നു കണ്ടല്ലോയെന്നും ഗോവിന്ദൻ പരിഹസിച്ചു.