മാധ്യമങ്ങളെ അധിക്ഷേപിച്ച് എൻ.എൻ. കൃഷ്ണദാസ്
Saturday, October 26, 2024 1:10 AM IST
പാലക്കാട്: മാധ്യമങ്ങള്‍ക്കുനേരേ അധിക്ഷേപപരാമര്‍ശവുമായി സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസ്. പാര്‍ട്ടി വിടുകയാണെന്നു പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിനു പിന്നാലെയാണു കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു രംഗത്തെത്തിയത്.
ഷുക്കൂറുമായി പുറത്തിറങ്ങിയ എന്‍.എന്‍. കൃഷ്ണദാസിനോടു പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപപരാമര്‍ശം. ഇറച്ചിക്കടയ്ക്കുമുന്നില്‍ പട്ടികള്‍ നിന്നതുപോലെ ഷുക്കൂറിന്റെ വീടിനുമുന്നില്‍ രാവിലെമുതല്‍ നിന്നവര്‍ ലജ്ജിച്ചു തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം.
“ആയിരക്കണക്കിന് ആളുകളുടെ ചോരകൊണ്ടുണ്ടാക്കിയ പാര്‍ട്ടിയാണ്. ഷുക്കൂറിന്റെ ഒരുതുള്ളി ചോരയും ഈ പാര്‍ട്ടിയിലുണ്ട്. സിപിഎമ്മില്‍ പൊട്ടിത്തെറി, പൊട്ടിത്തെറി എന്നുരാവിലെ മുതല്‍ കൊടുത്തവര്‍ ലജ്ജിച്ചു തലതാഴ്ത്തുക. ഷൂക്കൂറിന്റെ വീടിനുമുന്നില്‍ ഇറച്ചിക്കടയ്ക്കുമുന്നില്‍ പട്ടികള്‍ നില്ക്കുംപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ചു തലതാഴ്ത്തുക. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ല”- കൃഷ്ണദാസ് പറഞ്ഞു.
മാധ്യമപ്രവർത്തകർ ഷുക്കൂറിനോടു പ്രതികരണം തേടിയതിനെയും കൃഷ്ണദാസ് തടഞ്ഞു. ഷുക്കൂറിനുവേണ്ടി താന്‍ സംസാരിക്കുമെന്നായിരുന്നു മറുപടി. പാലക്കാട്ടെ സിപിഎമ്മിന്റെ രോമത്തില്‍ തൊടാനുള്ള ശേഷി ആര്‍ക്കുമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.