ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് വികസന സമിതി യോഗത്തില്‍ പ്രതിപക്ഷ ബഹളം
Sunday, October 27, 2024 6:37 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷ പ്രതിനിധികളുടെ പ്രതിഷേധം. കെ. സുധാകരന് എംപിയുടെ പ്രതിനിധിയായ ടി. ജയകൃഷ്ണനാണ് പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി തേടിയത്.
എന്നാല്‍, ഇത് യോഗത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതാണെന്നും പിന്നീട് പരിഗണിക്കാമെന്നും പറഞ്ഞ് ഭരണകക്ഷി എംഎല്‍എയായ കെ.പി. മോഹനന് ഇടപെട്ടതോടെ വാക്കേറ്റവും ബഹളവുമുണ്ടായി. രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ പ്രതിനിധിയായ അജിത്ത് മാട്ടൂല്‍, ഷാഫി പറമ്പില്‍ എംപിയുടെ പ്രതിനിധിയായ എം.പി. അരവിന്ദാക്ഷന് എന്നിവര്‍ ജയകൃഷ്ണനെ പിന്തുണച്ച് വാദിച്ചു.
തുടര്‍ന്ന് കളക്ടര്‍ അരുണ്‍ കെ. വിജയന് ഇടപ്പെട്ട് യോഗത്തിന്റെ അംഗീകാരത്തോടെ ഈ കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ തടസമില്ലെന്നും മറ്റു അജണ്ടകള്ക്കുശേഷം ഇക്കാര്യം പരിഗണിക്കാമെന്നും പറഞ്ഞതോടെ ബഹളം അവസാനിക്കുകയായിരുന്നു. കളക്ടര്‍ ഇല്ലാത്തപ്പോള്‍ യോഗം നിയന്ത്രിക്കേണ്ട എഡിഎമ്മാണ് മരിച്ചതെന്ന് എംപിമാരുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
വിഷയം അതീവ ഗൗരവമുള്ളതാണെന്നും അതിനാലാണ് യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചതെന്നും ജയകൃഷ്ണന് പറഞ്ഞു. ജില്ലയിലെ എംഎല്‍എമാരിൽ കെ.പി. മോഹനന് മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരുംതന്നെ യോഗത്തില്‍ എത്തിയിരുന്നില്ല.
കളക്ടറായി തുടരണമോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും: അരുണ്‍ കെ. വിജയന്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയന്.
താന്‍ കളക്ടറായി തുടരണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും. നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടമാണ്. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ച കത്തിലുണ്ടായിരുന്നത് തന്റെ മനോവിഷമമാണെന്നും അതിപ്പോഴുമുണ്ടെന്നും കളക്ടർ പറഞ്ഞു.