പറവൂർ: കോൽക്കത്തയുടെ ചരിത്രകാരൻ ചേന്ദമംഗലം മഠത്തിപറന്പിൽ പി. തങ്കപ്പൻ നായർ (91) അന്തരിച്ചു. 1933ൽ മഞ്ഞപ്രയിൽ തച്ചിലേത്ത് കേശവൻ നായർ-പാർവതി അമ്മ ദന്പതികളുടെ ആറു മക്കളിൽ മൂന്നാമനായിട്ടായിരുന്നു ജനനം. ഏതാനും വർഷങ്ങളായി ചേന്ദമംഗലത്തെ വീട്ടിലായിരുന്നു വിശ്രമജീവിതം.
ഇളന്തിക്കര ഹൈസ്കൂളിലെ റിട്ട. അധ്യാപിക സീതാദേവിയാണു ഭാര്യ. മക്കൾ: മനോജ് (അധ്യാപകൻ, ഇളന്തിക്കര ഹൈസ്കൂൾ), മായ, പരേതനായ മനീഷ്. മരുമക്കൾ: സീമ (അധ്യാപിക, പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ.എച്ച്എസ്), രവി (കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ).
63 പുസ്തകങ്ങളുടെ രചയിതാവാണ്. കോൽക്കത്ത നഗരത്തിന്റെ ചരിത്ര സംബന്ധിയാണ് ഇവയിലേറെയും. 1955 മുതൽ ആറു പതിറ്റാണ്ട് കോൽക്കത്തയുമായി ഇഴുകിച്ചേർന്നു ജീവിച്ച തങ്കപ്പൻ നായർ അവരുടെ ‘നായർ ദാദ’ യായിരുന്നു.
അരങ്ങൊഴിഞ്ഞത് കോൽക്കത്തയുടെ നായർദാദ
പിറവം: കോൽക്കത്ത നഗരത്തിന്റെ ചരിത്രം വിളിച്ചോതുന്ന ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവായ നായർ ദാദയെന്ന തങ്കപ്പൻ നായർ ഇനി ഓർമ. 22-ാം വയസിൽ കോൽക്കത്തയിലെത്തിയ തങ്കപ്പൻ നായർക്ക് പിന്നീട് കോൽക്കത്തയുടെ ചരിത്രകാരനാകാനായിരുന്നു നിയോഗം. കോൽക്കത്ത സ്ഥാപിച്ച ജോബ് ചാർണോക്കിനെക്കുറിച്ച് 1977ൽ ‘ജോബ് ചാർണോക് ഫൗണ്ടർ കൽക്കട്ട’ എന്ന പുസ്തകം രചിച്ചായിരുന്നു കോൽക്കത്തയുടെ ചരിത്രമെഴുത്തിന്റെ തുടക്കം.
കോൽക്കത്തയിലെത്തി തുടക്കത്തിൽ ഒരു കന്പനിയിൽ ജോലിക്കാരനായി കയറിയ തങ്കപ്പൻ നായർ അടുത്തവർഷം ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ സ്റ്റെനോ ടൈപ്പിസ്റ്റായി. 1962ൽ പ്രൈവറ്റായി പഠിച്ച് ഗോഹട്ടി സർവകലാശാലയിൽനിന്നു റാങ്കോടെ ബിഎ പാസായി.
1965-ൽ പ്രഫഷണൽ മാസികയിൽ എഡിറ്റോറിയൽ അസിസ്റ്റന്റായി ജോലിക്കു കയറിയെങ്കിലും താമസിയാതെ രാജിവച്ചു. സെവന്റീത്ത് എയിറ്റീൻത് സെഞ്ച്വറി, നയന്റീൻത് സെഞ്ച്വറി, സൗത്ത് ഇന്ത്യൻസ് കൽക്കട്ട, ഹിസ്റ്ററി കൽക്കട്ട സ്ട്രീറ്റ്സ്, ബംഗാൾ ഒബിച്വറി, ഒർജിൻ പോലീസ് ഇൻ കൽക്കട്ട തുടങ്ങിയ രചനകളാണ് പിന്നീടുണ്ടായത്. നാട്ടിലെത്തിയശേഷം 2019 ജൂലൈയിൽ ഇറങ്ങിയ ഗാന്ധിജി കൽക്കട്ടയാണ് അവസാനത്തെ പുസ്തകം.
1999ൽ തന്റെ പുസ്തകങ്ങളുടെ ശേഖരം കോൽക്കത്ത മുനിസിപ്പൽ കോർപറേഷനു കീഴിലെ ടൗണ്‍ ലൈബ്രറിക്കു കൈമാറാൻ അദ്ദേഹം തീരുമാനിച്ചു. അന്നു സിപിഎം ഭരിച്ചിരുന്ന കോൽക്കത്ത ടൗണ്‍ഹാളിന് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതിനെതിരേ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമതാ ബാനർജി സമരരംഗത്തിറങ്ങി.
തങ്കപ്പൻ നായരുടെ വീടിനു മുന്നിൽ മമത കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. എങ്കിലും പുസ്തകങ്ങൾ ടൗണ്ഹാളിനുതന്നെ കൈമാറുകയായിരുന്നു.