തിരുവനന്തപുരം: കഴക്കൂട്ടം സബ്ട്രഷറിയിൽ ജീവനക്കാർ വ്യാജ ചെക്കുകളുപയോഗിച്ച് 18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ട്രഷറികളിലും സബ് ട്രഷറികളിലും സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുഖ്യമന്ത്രിക്ക് കത്തു നൽകി.
ട്രഷറിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന ഇത്തരം സംഭവങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടി എടുക്കണം. 2020 ഓഗസ്റ്റിൽ വഞ്ചിയൂർ ട്രഷറിയിൽനിന്നു വിരമിച്ച ജീവനക്കാരന്റെ ലോഗിൻ ഐഡിയും പാസ് വേഡും ഉപയോഗിച്ച് മറ്റൊരു ജീവനക്കാരൻ പണം തട്ടിച്ചെടുത്ത സംഭവം ട്രഷറി സോഫ്റ്റ്വേറിലെ പഴുതുകൾ വെളിപ്പെടുത്തുന്നതാണ്. ട്രഷറി പ്രവർത്തനം കുറ്റമറ്റതാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതിനു ശേഷവും തട്ടിപ്പു തുടരുന്നത് ആശങ്ക ഉളവാക്കുന്നു. സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.
കഴക്കൂട്ടം സബ്ട്രഷറി ജീവനക്കാർ, മരിച്ച വ്യക്തികളുടെ അക്കൗണ്ടിൽ നിന്നു വ്യാജ ചെക്കുണ്ടാക്കി പണം അപഹരിച്ചു എന്നത് ഗൗരവകരമാണ്. ട്രഷറി സംവിധാനത്തിലെ പഴുതുകൾ ഉപയോഗിച്ചു നടത്തിയ തട്ടിപ്പ് മറ്റു സബ് ട്രഷറികളിലും നടക്കാനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണം.
ട്രഷറി അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം ലഭിക്കുന്നില്ലെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.
ചെക്ക്ബുക്ക് അച്ചടിയിൽ പോലും കേന്ദ്രീകൃത സ്വഭാവമില്ലെന്ന വസ്തുത സർക്കാർ എത്ര ലാഘവത്തോടെയാണ് ട്രഷറി അക്കൗണ്ടുകളെ സമീപിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്.
ചെക്ക് ബുക്ക് കേന്ദ്രീകൃതമായി അച്ചടിച്ച് ക്രമനന്പർ രേഖപ്പെടുത്തി അക്കൗണ്ട് ഉടമയ്ക്ക് അയയ്ക്കുന്ന സംവിധാനവും നടപ്പാക്കിയിട്ടില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.