ഭൂചലനം: ആശങ്ക വേണ്ട, ജാഗ്രത മതി
Monday, June 17, 2024 1:50 AM IST
തൃശൂര്‍: കുന്നംകുളം, തലപ്പിള്ളി താലൂക്ക് പരിധിയിലെ ചിലയിടങ്ങളില്‍ രണ്ടു ദിവസങ്ങളിലായി നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആശങ്കപ്പെടേണ്ടെന്നും മന്ത്രി കെ. രാജന്.
തുടര്‍നടപടി സ്വീകരിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനും മന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗംചേര്‍ന്നു. ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്ക ദൂരീകരിക്കാനും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചു പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികൾക്കും ബോധവത്കരണം നടത്താനും നടപടി സ്വീകരിക്കും. എവിടെയെങ്കിലും പ്രത്യേക സാഹചര്യങ്ങള്‍ ഉള്ളതായി അറിഞ്ഞാൽ പഞ്ചായത്ത്, ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നു തഹസില്‍ദാര്‍മാര്‍ക്കും എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.
നവമാധ്യമങ്ങളില്‍ ജനങ്ങള്‍ക്കു പരിഭ്രാന്തിയുണ്ടാക്കുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നതു തടയാനും അനാവശ്യപ്രചാരണങ്ങള്‍ ഒഴിവാക്കാനും നടപടി സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം നല്കി. പൊതുജനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍നിന്നു പുറപ്പെടുവിക്കും. ആശുപത്രികളും ഫയര്‍ ഫോഴ്സ് വിഭാഗവും എപ്പോഴും സജ്ജമായിരിക്കണമെന്നും ഒഴിവു ദിനങ്ങളിലും റവന്യൂ, ഫയര്‍ ഫോഴ്സ്, ജിയോളജി, പോലീസ്, ഹെല്‍ത്ത് തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപകടകരമല്ലെന്ന് മന്ത്രി ചാവക്കാട്: കഴിഞ്ഞ ദിവസമുണ്ടായതിനേക്കാള് തീവ്രത കുറഞ്ഞ ഭൂചലനമാണ് ഇന്നലെ പുലര്ച്ചെയുണ്ടായതെന്നാണു ജിയോളജിസ്റ്റുകളില്നിന്നു ലഭിച്ച വിവരമെന്നു മന്ത്രി കെ. രാജൻ തെക്കൻ പാലയൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആദ്യമുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ മൂന്നു വരെയാണു രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തുന്ന തരത്തിലുള്ള തീവ്രതയുള്ള ഭൂചലനമല്ല ഇന്നലെയുണ്ടായത്. അഞ്ചിനു മുകളില്‍ രേഖപ്പെടുത്തുന്ന ഭൂചലനത്തെ മാത്രമേ അപകടകരമായി കാണേണ്ടതുള്ളൂ. ചെറിയ ചലനങ്ങളുണ്ടാകുന്നതു വലിയ തോതിലുള്ള മര്‍ദ്ദം ഉണ്ടാകുന്നതു തടയാൻ ഗുണകരമാവുമെന്നാണു വിദഗ്ധർ പറയുന്നത്. ഭൂമിയുടെ ഏഴു കിലോമീറ്റര്‍ ഉൾഭാഗത്താണു ചലനമുണ്ടായതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് 10 കിലോമീറ്റര്‍ താഴെയായിരുന്നെങ്കില്‍ ഇത്രപോലും അനുഭവപ്പെടുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.