മാനന്തവാടി: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി.
അന്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സർക്കാരുകൾക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പു ഫലം. മോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ജനദ്രോഹ നടപടികളാണ് ഇവർ സ്വീകരിക്കുന്നത്. എതിർപക്ഷത്തുള്ള ജനകീയരായ നേതാക്കളെ അപമാനിക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. ഇതുമൂലം ഈ രണ്ട് കക്ഷികളും ജനങ്ങളിൽനിന്ന് അകലുകയാണെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. നിയോജകമണ്ഡലം ചെയർമാൻ എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനർ എം.എം. ഹസൻ, നേതാക്കളായ ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, കെ.സി. ജോസഫ്, സണ്ണി ജോസഫ്, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, എം. ലിജു, അബ്ദുറഹ്മാൻ കല്ലായി, എൻ.ഡി. അപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.