കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാമണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ള താക്കീതാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത പ്രചരിപ്പിച്ചും വിഭാഗീയത സൃഷ്ടിച്ചും വീഴ്ചകൾ മറച്ചുവയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ജനങ്ങൾക്കു മുന്നിൽ പരിഹാസ്യമായ സർക്കാരാണ് കേരളം ഭരിക്കുന്നത്.
പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ മന്ദഗതിയിലാണ്. ഈ അവസ്ഥ തുടർന്നാൽ യുഡിഎഫ് പ്രതികരിക്കുമെന്നും സതീശൻ പറഞ്ഞു. നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കണ്‍വീനർ എം.എം. ഹസൻ, കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു, രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി, തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ ചെയർമാൻ അബ്ബാസ് അലി ശിഹാബ് തങ്ങൾ, ട്രഷറർ എൻ.ഡി. അപ്പച്ചൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, പി.കെ. ബഷീർ, പി. ഷംസുദീൻ, യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ്, യുഡിഎഫ് നേതാക്കളായ എൻ.കെ. റഷീദ്, പി.കെ. അബൂബക്കർ, കെ.എൽ. പൗലോസ്, പി.പി. ആലി, ടി.ജെ. ഐസക്, വി.എ. മജീദ് എന്നിവർ പ്രസംഗിച്ചു. 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ടി. ഹംസ(ചെയർമാൻ), പി.പി. ആലി(ജനറൽ കണ്‍വീനർ), ടി.ജെ. ഐസക്(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.