കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചരണം കൊഴുപ്പിക്കാൻ യുഡിഎഫ്. പ്രിയങ്കാഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒരു കുറുവും വരുത്താതെ കരുതലോടെ നീങ്ങാനാണ് തീരുമാനം. 23ന് കൽപ്പറ്റയിൽ പത്രികാ സമർപ്പണത്തിന് മുന്നോടിയായി നടക്കുന്ന റോഡ്ഷോ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. പരിപാടിയിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ മണ്ഡലം കമ്മിറ്റികൾക്കു നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
പ്രിയങ്കയ്ക്കൊപ്പം മാതാവ് സോണിയാ ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും റോഡ്ഷോയിൽ പങ്കെടുക്കുമെന്നതിനാൽ വയനാട് കണ്ടതിൽ വച്ചേറ്റവും വലിയ ജനസാഗരത്തെ സംഘടിപ്പിക്കാനാണ് യുഡിഎഫിന്റെ ശ്രമം. ഇത്തവണ ഭൂരിപക്ഷം റിക്കാർഡ് കടത്താനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് മെനയുന്നത്. അതിനിടെ സത്യൻ മൊകേരിയെ കളത്തിലിറക്കി യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കാനാണ് എൽഡിഎഫ് ശ്രമം. ശനിയാഴ്ച വയനാട്ടിൽ എത്തിയ സത്യൻ മൊകേരി ഇന്നലെ നിലന്പൂർ നിയോജക മണ്ഡലത്തിൽ വോട്ടർമാരെ കണ്ട് പ്രചാരണങ്ങൾക്ക് തുടക്കമിട്ടു. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഇന്നലെ ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് (മാരാർജി ഭവൻ) സന്ദർശിച്ചു.