സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ മാറോടിലും സമീപങ്ങളിലും ശമനമില്ലാതെ കാട്ടാനശല്യം.വനാതിർത്തി പ്രദേശമായ മാറോടിൽ കാട്ടാനകളെ ഭയന്നാണ് കുടുംബങ്ങളുടെ ജീവിതം. കാർഷികവൃത്തി മുഖ്യ ഉപജീവനമാർഗമാക്കിയവരാണ് ഗ്രാമത്തിലുള്ളത്. ഇക്കഴിഞ്ഞ ജൂലൈയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് പ്രദേശവാസിയായ രാജു കൊല്ലപ്പെട്ടത്.
ഇതോടെ വിളനാശം വരുത്തുന്ന ആനകളെ തുരത്താനും ആളുകൾക്കു പേടിയാണ്. കഴിഞ്ഞ ദിവസം മാറോടിലെ ശശിയുടെ തെങ്ങും കതിരിട്ട നെൽച്ചെടികളും കാട്ടാന നശിപ്പിച്ചു. ആന കൃഷിയിടത്തിൽ എത്തിയത് അറിഞ്ഞെങ്കിലും ഓടിക്കാൻ ശശി മുതിർന്നില്ല. ആന ഇറങ്ങിയ വിവരം അറിയിച്ചാലുടൻ ആർആർടി സ്ഥലത്ത് എത്താറുണ്ട്. തുരത്തിയതിനുശേഷം സേനാംഗങ്ങൾ മടങ്ങുന്നതിനു പിന്നാലെ ആന കൃഷിയിടങ്ങളിൽ തിരിച്ചെത്തുകയാണ്. ഈ അവസ്ഥയ്ക്ക് എന്ന് പരിഹാരമാകുമെന്ന ആകുലതയിലാണ് മാറോട് നിവാസികൾ.