ലോക മന:സാക്ഷിയുടെ ശബ്ദം: കെആർഎൽസിസി
Tuesday, April 22, 2025 2:59 AM IST
കൊച്ചി: ലോക മന:സാക്ഷിയുടെ മുഖവും ശബ്ദവും ആയിരുന്നു ഫ്രാൻസിസ് പാപ്പായെന്നു കെആർഎൽസിസി അനുസ്മരിച്ചു.
വിശ്വമാനവികതയുടെ ആചാര്യനായിരുന്ന പോപ്പ് ഫ്രാൻസിസിന്റെ വേർപാട് കത്തോലിക്കാ സഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും മാത്രമല്ല ലോകം മുഴുവന്റെയും തീരാനഷ്ടമാണ്.
ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് മാത്രമല്ല, ജാതിമത ഭേദമെന്യേ സകല മനുഷ്യർക്കും പാപ്പാ പ്രചോദനമായിരുന്നു. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി നിലകൊണ്ട അദ്ദേഹം, ലോകത്ത് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശവാഹകനായിരുന്നു.
അദ്ദേഹത്തിന്റെ വിനയം, ലളിതജീവിതം, സ്നേഹം എന്നിവ എക്കാലത്തും നമുക്ക് മാതൃകയാണ്. സാമൂഹിക നീതിക്കും പരിസ്ഥിതി സംരക്ഷണത്തിനും അഭയാർഥികളുടെ പരിപാലനത്തിനും ദരിദ്രരുടെ ഉന്നമനത്തിനും വേണ്ടി പാപ്പാ നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ സ്മരിക്കപ്പെടുമെന്നും കേരള ലത്തീൻ കത്തോലിക്ക സഭാ വക്താവ് ജോസഫ് ജൂഡ് പറഞ്ഞു.