കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂണ് ഇളകിവീണ് നാലുവയസുകാരൻ മരിച്ചു
Sunday, April 20, 2025 1:00 AM IST
കോന്നി: ആനത്താവളത്തിൽ കോൺക്രീറ്റ് തൂണ് ഇളകിവീണ് നാലു വയസുകാരനു ദാരുണാന്ത്യം. അടൂർ കടമ്പനാട് തോയിപ്പാട്ട് അജിയുടെയും ശാരിയുടെയും മകൻ അഭിരാമാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
വനംവകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ കോന്നി ആനത്താവളത്തിൽ സന്ദർശകരായെത്തിയ സംഘത്തിലെ കുട്ടി കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂണ് ഇളകി തലയിൽ വീഴുകയായിരുന്നു. തൂണിന് നാലടിയോളം ഉയരമുണ്ട്.
കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിരാമിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കടമ്പനാട് ഗണേശവിലാസം വീട്ടുവളപ്പിൽ നടക്കും.
രാവിലെ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കല്ലേലി അപ്പൂപ്പൻകാവ് ക്ഷേത്രം സന്ദർശിച്ചശേഷമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇതിനിടെ അഭിരാം വഴിയരികിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് തൂണിൽ പിടിച്ചു വട്ടം കറങ്ങുതിനിടെ തൂണ് പിഴുതു വീഴുകയായിരുന്നുവെന്ന് പറയുന്നു. അഭിരാമിന്റെ തലയിലേക്കാണ് ഇതു മറിഞ്ഞുവീണത്.
ആനത്താവള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. തൂണ് നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ പ്രകടമാണ്. കൊച്ചുകുട്ടികളടക്കം നിരവധിയാളുകളാണ് ആനത്താവളത്തിൽ പ്രതിദിനം സഞ്ചാരികളായെത്തുന്നത്. സ്കൂൾ അവധിക്കാലം കൂടി ആയതിനാൽ തിരക്ക് വർധിച്ചിരുന്നു.
ജീവനക്കാര്‍ക്ക് സസ്പെന്ഷന്
കോന്നി: കോൺക്രീറ്റ് തൂണ് ഇളകിവീണ് കോന്നി ആനക്കൊട്ടിലിൽ കുട്ടി മരിച്ച സംഭവത്തിൽ ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആര്. അനില്‍കുമാറിനെ സസ്പെൻഡ് ചെയ്തു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെ സസ്പെൻഡ് ചെയ്യാനും നിർദേശമുണ്ട്. പ്രാഥമികാന്വേഷണത്തിനുശേഷം വനംവകുപ്പ് ദക്ഷിണ മേഖല സിസിഎഫ് ആര്. കമലാഹറാണ് നടപടികൾ സ്വീകരിച്ചത്. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനകളുണ്ട്.