മത്സ്യമേഖലയില്‍ ശക്തി തെളിയിച്ച് അഖിലമോളും സംഗീതയും
Saturday, March 8, 2025 1:35 AM IST
കൊച്ചി: മത്സ്യമേഖലയില്‍ സ്ത്രീശക്തി വിളിച്ചോതി എം.എ. അഖിലമോളും സംഗീത സുനിലും. മത്സ്യകൃഷി, കണ്‍സൾട്ടന്‍സി സേവനങ്ങളിലൂടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ അഖിലമോള് നേട്ടമുണ്ടാക്കിയത്.
മൂല്യവര്‍ധിത മത്സ്യ ഉത്പാദനരംഗത്താണ് നായരമ്പലം സ്വദേശിനി സംഗീതയുടെ മികവ്. സിഎംഎഫ്ആര്‍ഐയുടെ സയന്‍സ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന് (എസ്ടിഐ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും.
കുട്ടികളുടെ പഠനം വഴിമുട്ടരുതെന്ന ആഗ്രഹത്തോടെയാണ് അഖിലമോള് മത്സ്യകൃഷിയിലേക്കു തിരിഞ്ഞത്. സിഎംഎഫ്ആര്‍ഐ നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്തത് വഴിത്തിരിവായി. അക്വാകള്‍ച്ചര്‍ രംഗത്തെ ശാസ്ത്രീയരീതികളും വൈദഗ്ധ്യവും സ്വായത്തമാക്കിയത് വരുമാനം മെച്ചപ്പെടുത്താന്‍ സഹായകരമായി. തുടര്‍ന്ന് കണ്‍സൾട്ടന്‍സി സേവനം ആരംഭിച്ചു.
ഇത് നിരവധിപേർക്ക് ഉപജീവനമാര്‍ഗവും ഒരുക്കി. നിലവില്‍, സിഎംഎഫ്ആര്‍ഐയുടെ എസ്ടിഐ ഹബ് പദ്ധതിയുടെ മേല്‍നോട്ടത്തില്‍ ഒരേക്കറില്‍ സംയോജിത മത്സ്യകൃഷി നടത്തിവരികയാണ്. കരിമീന്‍, കാളാഞ്ചി, തിരുത കൃഷിക്കൊപ്പം താറാവ്, കോഴിവളര്‍ത്തലും പച്ചക്കറി, പുഷ്പ കൃഷിയും സംയോജിപ്പിച്ചുള്ളതാണ് ഈ സംരംഭം.
കൊടുങ്ങല്ലൂര്‍ കായലില്‍ കൂടുമത്സ്യ കൃഷിയും പൊന്നൂസ് അക്വാക്ലിനിക് എന്ന ബിസിനസ് കണ്‍സൾട്ടന്‍സി സേവനവുമുണ്ട്. മത്സ്യങ്ങളില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പാദനത്തിലൂടെയും അവയുടെ വിപണനത്തിലൂടെയുമാണ് സംഗീത ശ്രദ്ധ നേടുന്നത്. ‘സാള്‍ട്ട് എന്‍ സ്പൈസി’ എന്ന ബ്രാന്‍ഡില്‍ ഉണക്ക ചെമ്മീന്‍, മീന്‍ അച്ചാര്‍, കട്ലറ്റ്, ചമ്മന്തിപ്പൊടി, വൈവിധ്യമായ സീഫുഡ് വിഭവങ്ങള്‍ തുടങ്ങിയവ വിപണിയിലെത്തിക്കുന്നു.

തദ്ദേശീയ വിഭവങ്ങള്‍ അനുയോജ്യമായ വിപണനരീതികള്‍ ഉപയോഗിച്ചു വിജയകരമായ ബിസിനസ് സംരംഭമാക്കി വികസിപ്പിച്ചതാണ് സംഗീതയുടെ മികവ്. അടുത്തിടെ സിഎംഎഫ്ആര്‍ഐയില്‍ നടന്ന മത്സ്യമേളയില്‍ ഈ നാടന്‍ വിഭവങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണു ലഭിച്ചത്.
സിഎംഎഫ്ആര്‍ഐയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രത്തിന്റെ (അറ്റിക്) വിപണന കേന്ദ്രത്തില്‍ ഈ ഉത്പന്നങ്ങള്‍ ലഭ്യമാണ്. കഠിനാധ്വാനത്തിലൂടെയും മാനേജ്മെന്റ് വൈദഗ്ധ്യം പുറത്തെടുത്തും വിജയം കൈവരിച്ചതിനുള്ള അംഗീകാരമായി പത്തിന് നടക്കുന്ന വനിതാദിനാഘോഷ പരിപാടിയില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഇവരെ ആദരിക്കും.