ലഹരിക്കെതിരേ ജനകീയ പ്രതിരോധം ; മത-സാംസ്കാരിക നേതാക്കളുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തും
Saturday, March 8, 2025 1:35 AM IST
തിരുവനന്തപുരം: ലഹരി മാഫിയകൾക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായുള്ള ജനകീയ പ്രതിരോധത്തിൽ മത, സാമുദായിക, സാമൂഹിക, സംഘടനാ നേതാക്കളുടെയും സാംസ്കാരിക പ്രവർത്തകരുടെയും പിന്തുണ തേടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മത, സാമുദായിക നേതാക്കൾക്കും സാംസ്കാരിക പ്രവർത്തകർക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. വൈകാതെ അവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്നുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഗുരുതര സാമൂഹികപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. വിദ്യാർഥികളും യുവാക്കളും രാസലഹരിക്ക് അടിപ്പെടുന്നതു സഹിക്കാനാകില്ല. ലഹരിയുടെ സ്വാധീനത്തിൽ അവർ എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത്. എത്രയെത്ര കൂട്ടക്കുരുതികളും അക്രമങ്ങളും. ഇനിയും നമ്മൾ നിശബ്ദരാകരുത്.
ലഹരിയെന്ന വിപത്തിനെതിരേ ഒറ്റയ്ക്കല്ല, ഒന്നിച്ചു പോരാടണം. ഭാവി തലമുറയെ സുരക്ഷിതരാക്കണം. ലഹരി- ഗുണ്ടാ മാഫിയകൾക്കെതിരേ ജനകീയ പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
രാസലഹരി ഉൾപ്പെടെ വ്യാപകമായിട്ടും നടപടി സ്വീകരിക്കാതെ ലഹരി മാഫിയയ്ക്ക് സർക്കാർ രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നു. ഈ സാഹചര്യത്തിലാണ് സമൂഹത്തിന്റെ പിന്തുണയോടെ ജനകീയ പ്രതിരോധത്തിന് മുൻകൈ എടുക്കുന്നതെന്നും വി.ഡി. സതീശൻ അറിയിച്ചു.