മുഖ്യം പിണറായിയുടെ മൂന്നാമൂഴം, അധികാര രാഷ്ട്രീയത്തിന്റെ പാതയിൽ സിപിഎമ്മും
Saturday, March 8, 2025 1:35 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: വിപ്ലവ രാഷ്ട്രീയത്തിൽനിന്ന് മാറി അധികാര രാഷ്ട്രീയം അജൻഡയാക്കി സിപിഎം സമ്മേളനം. ഭരണം കൈപ്പിടിയിൽ ഒതുക്കാനുള്ള ഈ നയവ്യതിയാനം കടുത്ത വിമർശനത്തിന് വഴിമരുന്നിടുന്നു. മൂന്നാമതും പിണറായി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാനുള്ള തത്രപ്പാടാണ് സമ്മേളനത്തിൽ ദൃശ്യമാകുന്നത്.
കൊല്ലം സമ്മേളനത്തിന്റെ നിയന്ത്രണവും മുഖ്യമന്ത്രി പിണറായിക്കു തന്നെ. പരമ്പരാഗത രീതികളിൽനിന്ന് വ്യതിചലിച്ചാണ് കൊല്ലം സംസ്ഥാന സമ്മേളനം രണ്ടു ദിവസം പിന്നിടുന്നത്. സാധാരണ ഗതിയിൽ പ്രതിനിധി സമ്മേളനത്തിന്റെ തുടക്കദിവസം ദേശീയ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണവും കരട് രാഷ്ട്രീയ പ്രമേയ അവതരണവുമാണ് നടക്കുക.
ഇതിനു ശേഷമാണ് മറ്റ് അജൻഡകൾ അവതരിപ്പിക്കുക. എന്നാൽ കഴിഞ്ഞ സമ്മേളനത്തിലും ഇപ്പോഴും ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കേരള വികസനവുമായി ബന്ധപ്പെട്ട നയരേഖ അവതരിപ്പിച്ചു. മാത്രമല്ല അതിൽ കേന്ദ്രീകരിച്ചാണ് പിന്നീട് കൂടുതൽ സമയവും ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
ഇത് പ്രതിനിധികൾക്കിടയിൽ വ്യാപകമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബ്രാഞ്ച് മുതൽ ജില്ലാ സമ്മേളനം വരെ നടന്നപ്പോഴോന്നും വികസനവുമായി ബന്ധപ്പെട്ട് നേതാക്കൾ രേഖയും നയവും പ്രത്യേകം അവതരിപ്പിക്കുന്ന കീഴ്വഴക്കവും ഇല്ല.
ഇതൊക്കെ തകിടം മറിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.പ്രവർത്തന റിപ്പോർട്ടിന്മേലും കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുമുള്ള വിശദവും നിശിതവുമായ ചർച്ചകൾക്ക് ഇതുവഴി അവസരം നിഷേധിക്കപ്പെടുകയാണ്.
പാർട്ടി ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ സംഘടനാ ദൗർബല്യവും രാഷ്ട്രീയ തീരുമാനങ്ങളിലെ ഗുണദോഷ വശങ്ങളുമൊന്നും പൂർണമായി ചർച്ച ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. നവകേരള വികസന രേഖയുടെ അവതരണത്തോടെ സംഘടനാ റിപ്പോർട്ടും കരട് രാഷ്ട്രീയ പ്രമേയവുമൊക്കെ അപ്രസക്തമാകുകയാണ്.
ഇക്കാര്യത്തിൽ പ്രതികരിക്കാൻപോലും ഭൂരിപക്ഷം പ്രതിനിധികളും മടിക്കുന്നു. കേരള വികസനവുമായി ബന്ധപ്പെട്ട് മുൻ കാലങ്ങളിൽ സിപിഎം നിരവധി നിർദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. അതിന് കേരള രാഷ്ട്രീയത്തിൽ വലിയ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ചിരുന്ന പഠന കോൺഗ്രസിലാണ് കേരള വികസനം പാർട്ടി ചർച്ച ചെയ്തിരുന്നത്.
അത് ഇപ്പോൾ സംസ്ഥാന സമ്മേളനത്തിലേക്ക് പറിച്ച് നട്ടിരിക്കുന്നു. സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനപ്പുറം സർക്കാരിന്റെ അധികാരത്തുടർച്ചയ്ക്ക് പാതയൊരുക്കുന്ന നിർദേശങ്ങളിൽ ഊന്നിയുള്ള അഭിപ്രായ പ്രകടനങ്ങളിൽ മാത്രം സമ്മേളനം ചുരുങ്ങുന്നു എന്നുവേണം കരുതാൻ. ഇത് സിപിഎം എത്തിനിൽക്കുന്ന സംഘടനാപരമായ അപചയത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ദിശാബോധമില്ലാത്ത സമ്മേളന നടത്തിപ്പിൽ മുതിർന്ന നേതാക്കൾക്കും പല ജില്ലാ കമ്മിറ്റികൾക്കും അമർഷമുണ്ട്. എന്നാൽ അവ പരസ്യമായി പ്രകടിപ്പിക്കാൻ പലരും തയാറാകുന്നില്ല എന്നതാണ് വാസ്തവം.
പ്രായ പരിധി ഇളവുപോലും വ്യക്തികേന്ദ്രീകൃതമാകുന്നതിൽ സമ്മേളന പ്രതിനിധികളിൽ കടുത്ത അമർഷമുണ്ട്. സംഘടനാ റിപ്പോർട്ടിന്മേൽ ഇന്നലെ നടന്ന ചർച്ചകളിൽ നേരിയ തോതിലെങ്കിലും ഈ വിഷയത്തിൽ പ്രതിഷേധങ്ങൾ ഉയർന്നു എന്നാണ് സൂചന.