വയോധികരായ മാതാപിതാക്കളുടെ സംരക്ഷണം നിയമപരമായ ഉത്തരവാദിത്വമെന്ന് കോടതി
Saturday, February 8, 2025 1:42 AM IST
കൊച്ചി: വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നതു സമൂഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് ഹൈക്കോടതി. വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചാണ് കോടതിയുടെ പരാമര്‍ശം.
വേദങ്ങളിലും ഉപനിഷത്തുകളിലും പിതാവ് ഈശ്വരനു തുല്യനാണെന്നാണു പറയുന്നത്. മാതാപിതാക്കളെ നോക്കാത്ത മകന് സ്വന്തം ധര്‍മമാണു മറക്കുന്നത്. മാതാപിതാക്കളോടു കരുണ കാട്ടണമെന്ന് ബൈബിളും ഖുറാനും പറയുന്നു. തങ്ങളെ കഷ്ടപ്പെട്ടു വളര്‍ത്തിയ പിതാവിന്റെ വാര്‍ധക്യകാലത്ത് അവരെ സംരക്ഷിക്കാന്‍ ആണ്മക്കള് ബാധ്യസ്ഥരാണ്.
ധാര്‍മികചുമതല എന്നതിനേക്കാള്‍ സ്നേഹവും വാത്സല്യവും നല്കി സംരക്ഷണം നല്‍കുകയെന്നത് നിയമപരമായ ഉത്തരവാദിത്വമാണെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74കാരന് ആണ്മക്കള് 20,000 രൂപ നല്‍കണമെന്ന് നിര്‍ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് നിരീക്ഷണം.
പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂര്‍ കുടുംബക്കോടതി പുറപ്പെടുവിച്ച ഉത്തരവും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ആദ്യവിവാഹത്തിലുണ്ടായ മൂന്ന് ആണ്‍മക്കളില്‍നിന്ന് സഹായം തേടിയാണ് ഹർജിക്കാരന് കോടതിയെ സമീപിച്ചത്.
പ്രായാധിക്യം മൂലം ജോലി ചെയ്യാനാവുന്നില്ലെന്നും കുവൈറ്റില്‍ നല്ല രീതിയില്‍ ജീവിക്കുന്ന മക്കളില്‍നിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം. 2013ല്‍ ആദ്യഭാര്യയെ തലാക്ക് ചൊല്ലിയ ഇദ്ദേഹം രണ്ടാം ഭാര്യക്കൊപ്പമാണു താമസിക്കുന്നത്.
വയോധികരായ മാതാപിതാക്കള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ സാമ്പത്തികസഹായം നല്കുന്നുവെന്നതിലൂടെ മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരന്റെ രണ്ടു മക്കള്‍ സ്വന്തം ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ മാനേജര്‍മാരും ഒരാള്‍ കുവൈറ്റ് ഓയില്‍ കമ്പനിയില്‍ ജോലിക്കാരനുമാണെന്നും ഒന്നും ഒന്നരയും ലക്ഷം രൂപ വീതം മാസം തോറും പ്രതിഫലം ലഭിക്കുന്നവരുമാണെന്നും കോടതി വിലയിരുത്തി.