പുകയില ഉപയോഗിക്കാത്തവരിലെ ഓറൽ കാൻസർ കൂടുന്നെന്നു പഠനം
Friday, February 7, 2025 2:12 AM IST
കൊച്ചി: വായിലെ അർബുദത്തിനു പുകയിലയുടെ ഉപയോഗം മാത്രമാണു കാരണമെന്ന് ഇനി കരുതേണ്ട. പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരിൽ ഓറൽ കാൻസർ ബാധിച്ചവരുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് പുതിയ പഠനം.
കേരളത്തിൽ നിന്നു പഠനത്തിനു വിധേയരാക്കിയ ഓറൽ കാൻസർ ബാധിതരിൽ 57 ശതമാനം പേരും മുമ്പ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരെന്നു പഠനം വ്യക്തമാക്കുന്നു.
കൊച്ചി വിപിഎസ് ലേക്ഷോറിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. 2014 - 2024 കാലഘട്ടത്തിൽ 515 രോഗികളിലാണു പഠനം നടത്തിയത്.
സമീപവർഷങ്ങളിൽ ഓറൽ കാൻസർ ബാധിച്ചവരിൽ 57 ശതമാനം പേരും പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരാണ്. 282 രോഗികൾക്ക് (54.7 ശതമാനം ) പ്രാരംഭഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനായി. 233 രോഗികളിൽ (45.3 ശതമാനം) അവസാന ഘട്ടങ്ങളിലാണ് രോഗം കണ്ടെത്തിയതെന്നു പഠനം ചൂണ്ടിക്കാട്ടുന്നു.
വായിലെ അർബുദ ബാധിതരിൽ 75.5 ശതമാനം പേർ പുരുഷന്മാരാണ്. 24.5 ശതമാനമാണു സ്ത്രീകൾ. 58.9 ശതമാനം രോഗികളിൽ മറ്റു രോഗങ്ങളുണ്ടെന്നും, അവരിൽ 30 ശതമാനത്തിന് ഒന്നിലധികം രോഗാവസ്ഥകൾ ഉണ്ടെന്നും കണ്ടെത്തി. 41.4 ശതമാനം രോഗികളിൽ വേറെ രോഗങ്ങൾ ഇല്ല എന്നും കണ്ടെത്തി.
ഇന്ത്യയുടെ പല ഭാഗങ്ങളിലും പുകയിലയുമായി ബന്ധപ്പെട്ട അർബുദങ്ങൾ ഉണ്ടെങ്കിലും, അതുപയോഗിക്കാത്തവരിൽ രോഗം കാണപ്പെടുന്ന കേരളത്തിലെ പുതിയ പ്രവണത ആശങ്കയുണ്ടാക്കുന്നതാണെന്നു ഗവേഷണത്തിന് നേതൃത്വം നൽകിയ വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഷോൺ ടി. ജോസഫ് പറഞ്ഞു.
നേരത്തേ മിക്കവാറും എല്ലാ ഓറൽ കാൻസർ കേസുകളും പുകയില ഉപയോഗത്തിൽ നിന്ന് വന്നിരുന്നതാണ്. ഇപ്പോൾ സ്ഥിതി മാറി. ഓറൽ കാൻസർ രോഗികളിൽ രണ്ടിൽ ഒരാൾ പുകയില ഉപയോഗിക്കാത്ത ആളാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ഡോ. ഷോൺ പറഞ്ഞു.
വായിലെ കാൻസർ സംബന്ധിച്ച ഗവേഷണങ്ങൾ തുടരുമെന്നും ഇതിൽ പങ്കുചേരാൻ സർക്കാർ ഏജൻസികളും മുന്നോട്ടുവന്നിട്ടുണ്ടെന്നും ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്. കെ. അബ്ദുള്ള പറഞ്ഞു.
ഇവ ശ്രദ്ധിക്കാം
രണ്ടാഴ്ചയ്ക്കുള്ളിൽ ഭേദമാകാത്ത വായിലെ അൾസർ, വായിൽ ചുവപ്പ് / വെള്ള പാടുകൾ, തലയിലും കഴുത്തിലും അസാധാരണമായ മുഴകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണം. രോഗലക്ഷണമുള്ള വ്യക്തി പ്രാരംഭഘട്ടത്തിൽ പരിശോധനയ്ക്ക് എത്തിയാൽ അർബുദ ചികിത്സ കൂടുതൽ ഫലപ്രദമാകുമെന്ന് ഡോക്ടർമാർ പറയുന്നു.