കഴിഞ്ഞ എട്ടുവർഷം സിപിഎമ്മിൽ കാണാത്ത വിമർശനങ്ങളാണ് ഇപ്പോൾ പിണറായി വിജയനെതിരേ പാർട്ടിയിൽ ഉയരുന്നത്. മറുപടി പറയാൻ നേതാക്കൾക്കും കഴിയുന്നില്ല. മുഖ്യമന്ത്രി പാർട്ടിയെ നിരന്തരം സമ്മർദത്തിലാക്കുന്നുവെന്ന വികാരം നേതാക്കൾക്കുമുണ്ട്. പക്ഷേ മുഖ്യമന്ത്രിക്കെതിരേ ആര്, എവിടെ, എങ്ങനെ തുടങ്ങുമെന്ന പരുങ്ങലിലാണു കാര്യങ്ങൾ.
കടുത്ത തീരുമാനത്തിലൂടെ മുഖ്യമന്ത്രിയെ കൈവിടുന്ന സ്ഥിതി ഉണ്ടായാൽ നിലവിലെ സാഹചര്യത്തിൽ അതു പാർട്ടിക്കു ദോഷമേ ഉണ്ടാക്കൂ എന്ന ബോധ്യം സംസ്ഥാനത്തെ നേതാക്കൾക്കു മാത്രമല്ല കേന്ദ്ര നേതാക്കൾക്കുമുണ്ട്. ഒരുപക്ഷേ സീതാറാം യെച്ചൂരി ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ പിണറായി വിജയൻ കൂടുതൽ സമ്മർദത്തിലാകുമെന്നു ചിന്തിക്കുന്നവരും സിപിഎമ്മിലുണ്ട്.
ആരോപണങ്ങളെല്ലാം പ്രതിരോധിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രിക്കെതിരേ വിവാദമുണ്ടായിട്ടുള്ള സാഹചര്യങ്ങളിലെല്ലാം അദ്ദേഹംതന്നെ അതിനെ അതിജീവിച്ചുപോന്ന സന്ദർഭങ്ങളാണ് ഉണ്ടായിട്ടുള്ളത്. അപ്പോഴെല്ലാം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വഴിക്കുവിടുന്ന നിലപാടാണു സിപിഎം നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്.
ഒടുവിൽ സ്വന്തം പക്ഷത്തുള്ള എംഎൽഎ തന്നെ ഗുരുതരമായ ആരോപണങ്ങളുമായി മുഖ്യമന്ത്രിക്കെതിരേ രംഗത്തുവരുന്പോൾ അദ്ദേഹംതന്നെ അതിനെ സമർഥമായി പ്രതിരോധിക്കുന്ന സ്ഥിതിയാണു നിലവിൽ കാണുന്നത്.
എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിനിർത്തി അന്വേഷണം വേണമെന്ന സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ ആവശ്യം മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. സിപിഎമ്മും പൂർണമായും മുഖ്യമന്ത്രിയുടെ ഈ നിലപാടിനൊപ്പം നിന്നു. ചിലപ്പോൾ ഡിജിപിയുടെ റിപ്പോർട്ട് എഡിജിപിക്ക് എതിരായാൽ നടപടി ഉണ്ടാകും.
അപ്പോഴും വിജയിക്കുന്നതു പിണറായി വിജയൻ തന്നെയാകും. റിപ്പോർട്ടു വരട്ടേ, അതിനുശേഷം നടപടിയെ സംബന്ധിച്ച് ആലോചിക്കാമെന്ന പിണറായിയുടെ നിലപാടും ഇതോടെ അംഗീകരിക്കപ്പെടും. ഇതാണു സിപിഎമ്മും ഇപ്പോൾ ആഗ്രഹിക്കുന്നത്.
എന്നാൽ, പി.വി.അൻവറിനു പിന്നിലെ വിവാദങ്ങളുടെ സൂത്രധാരൻ ആരാണെന്നു സിപിഎമ്മിന് അറിഞ്ഞേ മതിയാകൂ. എതിരാളികളുടെ കൈയിലെ ആയുധമാകാൻ അൻവറിനെ പാർട്ടിക്കുള്ളിൽ നിന്നും ആരു സഹായിച്ചു എന്നതാണ് ഇനി കണ്ടെത്തേണ്ടത്. അതിനുള്ള ശ്രമമാണ് ഇപ്പോൾ സിപിഎം നടത്തുന്നത്.