കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു
Monday, March 17, 2025 5:07 AM IST
ഇരിട്ടി (കണ്ണൂർ): പുന്നാട് കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. മാപ്പിളപ്പാട്ട് ഗായകനായ ഉളിയിൽ ചിറമ്മൽ ഹൗസിൽ കെ.ടി. ഫൈജാസാണ് (36) മരിച്ചത്. ശനിയാഴ്ച അർധരാത്രി 12 ഓടെയായിരുന്നു അപകടം. ഫൈജാസ് സഞ്ചരിച്ചിരുന്ന കാർ പുന്നാട്ടുവച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൊട്ടിയൂരിലെ പരിപാടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് അപകടം. ചക്കരക്കല്ലിൽനിന്നു കീഴൂർ കുന്നിലേക്കു വരികയായിരുന്ന കാറും ഇരിട്ടിയിൽനിന്ന് ഉളിയിൽ ഭാഗത്തേക്കു വരികയായിരുന്ന ഫൈജാസ് ഓടിച്ച കാറും തമ്മിലാണു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറിന്റെയും മുൻഭാഗം തകർന്നിരുന്നു.
ഫൈജാസിന്റെ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന് അദ്ദേഹം വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഫൈജാസിനെ വെളിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇരിട്ടിയിൽനിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് ഫൈജാസിനെ പുറത്തെടുത്ത് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.അപ്പോഴേക്കും മരിച്ചിരുന്നു.
അപകടസമയത്ത് ഫൈജാസ് മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഫൈജാസിന്റെ കാറുമായി കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന ചക്കരക്കൽ സ്വദേശി അൻസാബിനെ (27) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ഷഹനാദിനെ (26) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റു മൂന്നു പേരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
കേരളത്തിനകത്ത് നിരവധി വേദികളിൽ മാപ്പിളപ്പാട്ട് കൊണ്ട് വിസ്മയം തീർത്ത കലാകാരനായിരുന്നു ഫൈജാസ്. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്. ചാനലുകളിൽ ഫൈജാസ് സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചാണ് കൈയടി നേടിയത്. മാപ്പിളപ്പാട്ടിന്റെ സൗന്ദര്യത്തെ ഭാവം കൊണ്ടും ആലാപന മികവുകൊണ്ടും ആസ്വാദകരുടെ മനസിൽ ചലനം സൃഷ്ടിച്ച ഫൈജാസിനു സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ടായിരുന്നു. ഉളിയിലെ പരേതരായ ആബു- സുഹറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബുനിയാമി, മുബീസ്, ആരിഫ, നൂർജഹാൻ, പരേതനായ സഫർ.