മലപ്പുറം കാട്ടുങ്ങലിലെ സ്വർണക്കവർച്ച; മൂന്നു പേർ അറസ്റ്റിൽ
Monday, March 17, 2025 5:07 AM IST
മഞ്ചേരി: മലപ്പുറം കാട്ടുങ്ങലിൽവച്ച് ആഭരണ വിൽപ്പനക്കാരെ ആക്രമിച്ച് 117 പവനോളം സ്വർണം കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശികളും സഹോദരങ്ങളുമായ കടവത്ത്പറമ്പ് വീട്ടിൽ സിവേഷ് (34), ബെൻസു (39), ഷിജു എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരം 6.30ന് കാട്ടുങ്ങലിൽ വച്ച്, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന നിഖില ബാംഗിൾസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ചാണ്117 പവനോളം കവർന്നത്.
മഞ്ചേരി ഭാഗത്തെ കടകളിൽ മോഡലുകൾ കാണിച്ച് വിൽപ്പന നടത്തി, ബാക്കി സ്വർണാഭരണങ്ങളുമായി സ്കൂട്ടറിൽ മലപ്പുറത്തെ കടയിലേക്ക് തിരികെ വരികേയാണ് കവർച്ച നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരായ സിവേഷും മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി സുകുമാരനുമാണ് (59) സ്വർണാഭണങ്ങളുമായി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. സിവേഷ് നൽകിയ വിവരമനുസരിച്ച് സഹോദരൻ ബെൻസും ഇവരുടെ സുഹൃത്ത് ഷിജുവും ബൈക്കിലെത്തി സ്വർണം കവരുകയായിരുന്നു. പ്രതികളുടെ വീട്ടിൽനിന്ന് പോലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
സ്വർണാഭരണങ്ങൾ മലപ്പുറം ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതും കൃത്യമായി അറിയുന്നയാളാണ് സിവേഷ്. ബൈക്കിൽ വരുന്ന കൂട്ടുപ്രതികൾക്ക് കവർച്ച നടപ്പാക്കാൻ സ്കൂട്ടറിൽ തിരിച്ചു വരുന്ന സമയം വിവിധ കടകളിൽ വെള്ളം കുടിക്കാനും മറ്റുമായി കയറിയിറങ്ങി സൗകര്യം ചെയ്തു കൊടുത്തു.
മലപ്പുറത്തിനടുത്ത് കാട്ടുങ്ങലിൽ എത്തിയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് സ്കൂട്ടർ നിർത്തുകയും അവിടേക്ക് എത്തിയ മറ്റു പ്രതികൾ സ്കൂട്ടർ മറിച്ചിട്ട് സ്വർണാഭരണങ്ങൾ ഉൾപ്പെടുന്ന ബാഗ് തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു.