അഭിപ്രായസമന്വയം വഴിയാകണം മണ്ഡല പുനർനിർണയം: മുഖ്യമന്ത്രി
Saturday, March 15, 2025 1:49 AM IST
തിരുവനന്തപുരം: ലോക്സഭാ മണ്ഡല പുനർ നിർണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടത്.
ജനസംഖ്യാ നിയന്ത്രണ നടപടി കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാവരുത്.
സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ പരിപാടികൾക്കും കുടുംബാസൂത്രണ നയങ്ങൾക്കുമനുസൃതമായി ജനസംഖ്യ കുറച്ചുകൊണ്ടുവന്ന സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ ആനുപാതിക പ്രാതിനിധ്യത്തിൽ കുറവു വരുത്തുന്നത് അനീതിയാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രോ-റേറ്റാ അടിസ്ഥാനത്തിൽ അധിക മണ്ഡലങ്ങൾ ലഭിക്കുമെന്ന കേന്ദ്രസർക്കാർ വാദം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. നിലവിലെ പാർലമെന്റ് സീറ്റുകളുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണോ അതല്ല ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണോ ഈ പ്രോ-റേറ്റാ വിതരണം നടത്തുന്നതെന്ന കാര്യത്തിലും വ്യക്തത നൽകാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. ഈ രണ്ടു രീതിയിൽ ആയാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യ നഷ്ടമാണ് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായിയെ ക്ഷണിച്ച് സ്റ്റാലിൻ
തിരുവനന്തപുരം: ഏകപക്ഷീയമായി പാർലമെന്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യോജിച്ച നീക്കത്തിനു തമിഴ്നാടിന്റെ ശ്രമം.
ചെന്നൈയിൽ 22നു വിളിച്ചുചേർക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ക്ഷണിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രതിനിധികളായി തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോ. തമിഴച്ചി തങ്ക പാണ്ഡ്യൻ എംപി എന്നിവർ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തിയ ത്മിഴ്നാട് പ്രതിനിധികൾ എം.കെ. സ്റ്റാലിന്റെ ആത്മകഥ പിണറായി വിജയനു സമ്മാനിച്ചു.