ലഹരി വ്യാപനം: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
Monday, March 17, 2025 5:07 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. 24ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരും പോലീസ്, എക്സൈസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ലഹരിക്കെതിരേ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തും.
ലഹരി എത്തിക്കുന്നവരെയും ലഹരിയുടെ ഉറവിടവും കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. കോളജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷന് പോലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്. ലഹരിവ്യാപനത്തിൽ ഗവർണറും ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്രപദ്ധതി രൂപീകരിച്ചിട്ടുണ്ട്. പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കാനൊരുങ്ങുന്നത്.
എഡിജിപി മനോജ് ഏബ്രഹാമിനാണ് ഏകോപന ചുമതല. ഇരു വകുപ്പുകളും ചേർന്ന് ലഹരിമാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റ ബെയ്സ് തയാറാക്കും. അന്തർസംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. എക്സൈസ് വകുപ്പിന് ആവശ്യമായ സൈബർ സഹായം പോലീസ് നൽകും.
ശിക്ഷാകാലാവധി തീർന്ന് പുറത്തിറങ്ങിയ ലഹരിക്കേസ് പ്രതികൾ അന്യസംസ്ഥാനങ്ങളിൽനിന്ന് വിൽപ്പന ഏകോപിപ്പിക്കുന്നതായി വിവരമുള്ളതിനാൽ ഇത്തരക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം തന്നെ ഉണ്ടാക്കാനാണ് തീരുമാനം. ജില്ലാ പോലീസ് മേധാവിമാരും എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാരും കൃത്യമായ ഇടവേളയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാനും ധാരണയാക്കിയിട്ടുണ്ട്. ലഹരിവേട്ടയുമായി ബന്ധപ്പെട്ട സമഗ്ര പദ്ധതിക്ക് രൂപം നൽകുന്നതും യോഗം ചർച്ച ചെയ്യും.
ഇന്നലെ മാത്രം 284 അറസ്റ്റ്
തിരുവനന്തപുരം: ഓപ്പറേഷന് ഡി -ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരാണ് അറസ്റ്റിലായത്. കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (26.433 ഗ്രാം), കഞ്ചാവ് (35.2 കി.ഗ്രാം), കഞ്ചാവ് ബീഡി (193 എണ്ണം) എന്നിവ പിടിച്ചെടുത്തു.