വേലിയേറ്റ, വേലിയിറക്ക മേഖലകൾക്കിടയിലെ പ്രദേശമാണ് സോണ്‍ 1ബി. സ്വകാര്യ മേഖലയിലെ കണ്ടൽക്കാടുകൾക്കുള്ള നിയന്ത്രണപരിധി (ബഫർ സോണ്‍) ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ളതും 1,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ളതുമായ കണ്ടൽക്കാടുകൾക്കു ചുറ്റും 50 മീറ്റർ ബഫർ മേഖല വേണം.
2011ലെ സെൻസസ് പ്രകാരം ജനസംഖ്യാ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2,161 പേരോ കൂടുതലോ ഉള്ള പ്രദേശങ്ങൾ വികസിതമായി കണക്കാക്കി സിആർസെഡ് മൂന്ന് ബി വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സിആർസെഡ് മൂന്ന് എ വിഭാഗത്തിലുമാണ്.
ഇതിൽ ആദ്യവിഭാഗത്തിലെ പഞ്ചായത്തുകളിൽ കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ വികസന, നിർമാണ ജോലികൾ പാടില്ലാത്തവയായി തുടരും. നേരത്തേ ഇതേ ഗണത്തിലായിരുന്ന ജനസംഖ്യ കുറഞ്ഞ എ വിഭാഗത്തിലെ പ്രദേശങ്ങളിൽ ഈ നിയന്ത്രണം 50 മീറ്ററാക്കി കുറച്ചിട്ടുണ്ട്.
ഉൾനാടൻ ജലാശയങ്ങളുടെ സിആർസെഡ് മൂന്ന് വിഭാഗത്തിൽ വേലിയേറ്റ രേഖയിൽനിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറയും. ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്ററോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയായി കണക്കാക്കും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.
1991നു മുന്‍പു നിർമിച്ച ബണ്ടുകൾ, സ്ലൂയിസ് ഗേറ്റുകൾ നിലവിലുള്ളിടത്തെ വേലിയേറ്റരേഖ നിജപ്പെടുത്തിയാണ് കേരളത്തിന്റെ തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നൽകിയത്. 2021 നവംബർ 26ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭേദഗതി ഉത്തരവു പ്രകാരമാണിത്.